പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍.
താൻ ഉടൻ തന്നെ പുറത്തുവരുമെന്നാണ് രാഹുലിന്‍റെ വെല്ലുവിളി. പരാതിക്കാരിയുമായുള്ള ബന്ധങ്ങള്‍ എങ്ങനെ തനിക്ക് അനുകൂലമാക്കാം എന്ന് കൃത്യമായി അറിയാമെന്നും തന്റെ പക്കല്‍ എല്ലാ തെളിവുകളും ഭദ്രമാണെന്നും രാഹുല്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചാല്‍ പോലും താൻ വിജയിക്കുമെന്നും രാഹുല്‍ വെല്ലുവിളി നടത്തി. കേസിനെ നിയമപരമായി നേരിടുമെന്നും രാഷ്ട്രീയമായി തന്നെ തകർക്കാൻ കഴിയില്ലെന്നുമാണ് രാഹുലിന്റെ നിലപാട്. മൂന്നാത്തെ ബലാത്സംഗക്കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ അർധരാത്രി അറസ്റ്റിലായ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ കോടതി മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. രാഹുലിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തത്. വഴിനീളെ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ രാഹുലിനെ മാവേലിക്കര പ്രത്യേക ജയിലിലെത്തിച്ചു. വിദേശത്ത് താമസിക്കുന്ന മലയാളി യുവതിയുടെ ബലാത്സംഗ പരാതിയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലായത്. നേത്തെ രണ്ട് ബലാത്സംഗ കേസുണ്ടായിരുന്ന രാഹുലിനെ മൂന്നാം ബലാത്സംഗ കേസില്‍ പൊലീസ് രഹസ്യ നീക്കത്തിലൂടെയാണ് പിടികൂടിയത്.
പുതിയ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രി പിണറായിയുടെ നിർദേശ പ്രകാരമായിരുന്നു. പരാതിക്കാരി അയച്ച വൈകാരികമായ ശബ്ദസന്ദേശം മുഖ്യമന്ത്രി കേട്ടതോടെയാണ് ഡി ജി പിക്ക് അടിയന്തര നിർദ്ദേശം നല്‍കിയത്. രാഹുല്‍ പുറത്തുനില്‍ക്കുന്നത് തന്റെ കുടുംബത്തിന് ഭീഷണിയാണെന്നും അറസ്റ്റ് വൈകുന്നതില്‍ വലിയ ആശങ്കയുണ്ടെന്നും സന്ദേശത്തില്‍ പരാതിക്കാരി വ്യക്തമാക്കിയിരുന്നു. വിദേശത്തുനിന്ന് എത്തിയ ശേഷം 164 മൊഴി രേഖപ്പെടുത്തിയാമതി അറസ്റ്റ് എന്ന പോലീസിന്റെ മുൻ തീരുമാനമാണ് ഇതോടെ മാറിയത്. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ ഡി ജി പി ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അറസ്റ്റ് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടു. പിന്നെ അതീവ രഹസ്യമായ നീക്കങ്ങളിലൂടെയായിരുന്നു രാഹുലിനെ അർധരാത്രി തന്നെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരം ചോരാതിരിക്കാൻ അതീവ രഹസ്യമായാണ് പൊലീസ് നീക്കങ്ങള്‍ നടത്തിയത്. എ ഐ ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ വിശ്വസ്തരായ ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തി നടത്തിയ മിന്നല്‍ ഓപ്പറേഷനായിരുന്നു ഇത്. രാഹുലിനെതിരായ ബലാത്സംഗ കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ (എസ് ഐ ടി) ടീമിലെ മറ്റംഗങ്ങളെപ്പോലും ഒഴിവാക്കി എ ഐ ജി നേരിട്ട് കാര്യങ്ങള്‍ ഏകോപിപ്പിച്ചു. പത്തനംതിട്ടയില്‍ നിന്ന് കൊല്ലത്തേക്ക് വാഹനങ്ങള്‍ ക്രമീകരിക്കാൻ ആദ്യം ആവശ്യപ്പെട്ടെങ്കിലും പിന്നീട് ആ നീക്കം ഉപേക്ഷിച്ചതും രഹസ്യസ്വഭാവം നിലനിർത്താനായിരുന്നു. പോലീസുകാർ ഹോട്ടല്‍ മുറിയിലെത്തും വരെ താൻ കസ്റ്റഡിയിലാകുമെന്ന വിവരം രാഹുല്‍ അറിഞ്ഞിരുന്നില്ല എന്നതാണ് നിർണായകമായത്. കഴിഞ്ഞ കേസുകളിലെ പോലെ രാഹുല്‍ മുങ്ങാനിരിക്കാനായുരുന്നു അതീവ സ്വഭാവത്തിലുള്ള നീക്കം പൊലീസ് നടത്തിയത്.














































































