കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് സേന മാതൃകാപരമായി പ്രവർത്തിക്കണം. തെറ്റിനെതിരെ കടുത്ത നടപടിയെടുക്കും. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ല. സത്യസന്ധരായ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുമെന്നും നീതി നടപ്പിലാക്കാൻ ആരുടേയും അനുമതിക്കായി കാത്തുനിൽക്കരുതെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. നമ്മുടെ സേന ഒരു ജനകീയ സേനയായിരിക്കുകയാണ്. അതിനാണ് നമ്മൾ അങ്ങേയറ്റം പ്രാമുഖ്യം നൽകിയിരിക്കുന്നത്.
ജനവിരുദ്ധമായ കാര്യങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച ഉണ്ടാകില്ല. സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികൾ അതിന്റെ അന്തസത്ത ചോരാതെ നിർവഹിക്കാൻ ചുമതലപ്പെട്ടവരാണ് പോലീസുകാർ. അത് ഭംഗിയായി നിർവഹിക്കുന്നുമുണ്ട്. സർക്കാരിന്റെ കാഴ്ചപ്പാട് പ്രതിജ്ഞാബദ്ധമായി പോലീസ് നടപ്പിലാക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിരപരാധികൾ പ്രയാസം അനുഭവിക്കുന്നുണ്ട്. അവർ അക്രമിക്കപ്പെടുന്നു. എന്നാൽ വർഗീയ സംഘർഷങ്ങളില്ലാതെ മുന്നോട്ട് പോകാൻ കേരളത്തിന് കഴിയുന്നു. വർഗീയ സംഘടനകൾ ഇല്ലാത്ത നാടാണ് കേരളമെന്ന് തെറ്റിദ്ധരിക്കരുത്. വർഗീയതയോടും വർഗീയ പ്രശ്നങ്ങളോടും വർഗീയ സംഘർഷങ്ങളോടും സ്വീകരിക്കുന്ന നിലപാടാണ് അതിന് കാരണമെന്നും അതിൽ ഏറ്റവും പ്രധാനപ്പെട്ട നിലപാട് പോലീസിൻ്റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. തെറ്റായ നടപടികളും അക്രമങ്ങളും വരെ ഉണ്ടാകുന്നു. എന്നാൽ സമാധാന അന്തരീക്ഷം നിലനിർത്തിപ്പോകാൻ പോലീസിന് കഴിയുന്നുണ്ട്. ആക്രമികളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് പോലീസിനുള്ളത്. ഇതിൽ സീനിയർ ഓഫീസർമാർ വഹിച്ച പങ്ക് പ്രധാനപ്പെട്ടതാണ്. ഒരു തരത്തിലുമുള്ള സമ്മർദവും സേനയ്ക്ക് മുകളില്ല. പഴുതടച്ച സമീപനം സ്വീകരിക്കുന്നതിന് ഇത് പ്രാപ്‌തമാക്കും. ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയ പ്രതികൾ കൽത്തുറങ്കിലായി. ഒരുകാലത്തും തെളിയിക്കപ്പെടില്ലെന്ന് കരുതിയ കേസുകൾ തെളിയിക്കപ്പെടുന്നു. നൂതന കുറ്റകൃത്യങ്ങൾ പോലും സമയബന്ധിതമായി തെളിയിക്കുന്നുണ്ട് രാജ്യത്തിന് മാതൃകയാണ് കേരളാ പോലീസ്- അദ്ദേഹം പറഞ്ഞു. കൂടാതെ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ദുഷ്ടശക്തികൾ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുമെന്നും ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ നല്ല ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.