നാലാമോണ നാളിൽ നഗരത്തെ ത്രസിപ്പിച്ചിരുന്ന പുലിക്കുട്ടങ്ങൾക്കു പകരം നഗരത്തിലെത്തിയത് ഒറ്റപ്പുലി മാത്രം.
കൂട്ടായി തൃശ്ശൂരിൻ്റെ തനത് കുമ്മാട്ടിയും.
തൃശ്ശൂർ സ്വരാജ് റൗണ്ടിൽ ജനസാഗരത്തെ സാക്ഷി നിർത്തി 500 ൽപ്പരം പുലികളാണ് പോയ വർഷങ്ങളിൽ നിറഞ്ഞാടിയിരുന്നത്. അതെല്ലാം വെറും ഓർമ്മകളാക്കി ഒറ്റപ്പുലിയാണ് ഇത്തവണ വടക്കുന്നാഥ സന്നിധിയിൽ എത്തിയത്.
വടക്കുന്നാഥൻ്റെ പടിഞ്ഞാറെ നടയിലെത്തി വണങ്ങിയ വിയ്യൂർ ദേശത്തിൻ്റെ പുലി, നടുവിലാൽത്തറ ഗണപതിയ്ക്ക് തേങ്ങയുടച്ചാണ് ചുവട് വച്ചത്.അകമ്പടിയായി പുലിക്കൊട്ടും ഉയർന്നത് ആവേശം പകരുകയും ചെയ്തു.
പുലിയ്ക്കൊപ്പം കുമ്മാട്ടിയും ചേര്‍ന്നതോടെ തൃശ്ശൂരിൻ്റെ തനത് കലകളുടെ അഭിമാനമാവുകയും ചെയ്തു.
മണലാർകാവ് സുശീൽ ആയിരുന്നു ചടങ്ങിനെത്തിയ വിയ്യൂരിൻ്റെ പുലി.
സ്വരാജ് റൗണ്ടിൽ നിന്നും മടങ്ങിയ വിയ്യൂർ ദേശത്തിൻ്റെ പുലി പാറമേക്കാവിലമ്മയേയും വണങ്ങിയാണ് യാത്രയായത്.