തിരു.: നയതന്ത്ര ബാഗേജിലൂടെ കറൻസി കടത്തിയ സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ നടത്തിയ സ്വപ്ന സുരേഷിനും കേരള ജനപക്ഷം നേതാവ് പി. സി. ജോർജിനും എതിരെ പോലീസ് കേസെടുത്തു. ഇരുവർക്കുമെതിരെ കേസെടുക്കാൻ നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് കേസെടുത്തത്. കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്. ഗൂഢാലോചന അന്വേഷിക്കണമെന്ന കെ. ടി. ജലീലിന്റെ പരാതിയിലാണ് കേസ്. 153, 120 (ബി) വകുപ്പ് പ്രകാരമാണ് കേസ്.
കഴിഞ്ഞ ദിവസം നയതന്ത്ര സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ എറണാകുളം ജില്ലാ കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം സ്വപ്ന മുഖ്യമന്ത്രിയ്‌ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, ശിവശങ്കർ, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി. എം. രവീന്ദ്രൻ, നളിനി നെറ്റോ, മുൻമന്ത്രി കെ. ടി. ജലീൽ എന്നിവർക്കുള്ള പങ്ക് കോടതിയിൽ മൊഴിയായി നൽകിയെന്ന് സ്വപ്ന വെളിപ്പെടുത്തി. സംശയകരമായ സാഹചര്യത്തിൽ ബിരിയാണി ചെമ്പ് പാത്രം കോൺസൽ ജനറൽ ക്ലിഫ് ഹൗസിലേക്ക് കൊടുത്തു വിട്ടിട്ടുണ്ട്. ഇതിൽ മെറ്റലിന്റെ സാന്നിധ്യമുണ്ടെന്നും സ്വപ്ന ആരോപിച്ചു. ഇതിനു പിന്നാലെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ജലീൽ കോടതിയെ സമീപിച്ചിരുന്നു. വെളിപ്പെടുത്തലിന് പിന്നിൽ പി. സി. ജോർജിന്റെ പങ്കുൾപ്പെടെ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടിരുന്നു.
അതിനിടെ, മുഖ്യമന്ത്രിയ്ക്കെതിരേ ശബ്ദിക്കുന്നവർക്കെതിരേ എല്ലാം കേസെടുത്ത് വായടപ്പിക്കുന്ന തന്ത്രമാണ് മുഖ്യമന്ത്രി നിയന്ത്രിക്കുന്ന പോലീസ് ചെയ്യുന്നതെന്ന ആക്ഷേപം ശക്തമാകുകയാണ്. പല പ്രതിപക്ഷ പാർട്ടി നേതാക്കളും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.