തിരു.: മുഖ്യമന്ത്രി പിണറായി വിജയനോട് 100 കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ച കേസിലെ പ്രതിയെ കാട്ടാക്കട പോലീസ് പിടികൂടി. കാട്ടാക്കട അമ്പലത്തിൻകാല സ്വദേശി അജയകുമാര്‍ ആണ് പിടിയിലായത്. 100 കോടി രൂപ അക്കൗണ്ടില്‍ ഇടണമെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രിയും മരുമകനും പണി വാങ്ങും എന്നായിരുന്നു സന്ദേശം.
രണ്ടാഴ്ച മുമ്പാണ് ഭീഷണി സന്ദേശം വന്നത്. സന്ദേശമയക്കാൻ ഉപയോഗിച്ച ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളില്‍ നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ് അജയകുമാര്‍. പൊലീസ് ഹൈടെക് സെല്ലില്‍ നിന്നും കാട്ടാക്കട പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയ പരാതിയില്‍ കാട്ടാക്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കാട്ടാക്കട ഡിവൈഎസ് പി എൻ. ഷിബുവിന്റെ നേതൃത്വത്തില്‍ കാട്ടാക്കട ഇൻസ്പെക്ടര്‍ ഷിബുകുമാര്‍, എസ്ഐ ശ്രീനാഥ്, എഎസ്ഐ സന്തോഷ് കുമാര്‍ എന്നിവരുടെ സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.