ആലപ്പുഴ: കണിച്ചുകുളങ്ങരയില്‍ ജപ്തി ഭീഷണിയെ തുടർന്ന് 30കാരൻ ജീവനൊടുക്കി. അയ്യനാട്ടുവെളി വീട്ടില്‍ വൈശാഖ് മോഹൻ ആണ് ആത്മഹത്യ ചെയ്തത്. 2015ല്‍ കണിച്ചുകുളങ്ങര സർവീസ് സഹകരണ ബാങ്കില്‍ നിന്ന് വൈശാഖിന്റെ അമ്മയുടെ അച്ഛൻ ഒന്നര ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇതോടെ തിരിച്ചടയ്ക്കേണ്ട തുക 10 വർഷം കൊണ്ട് 3.94 ലക്ഷം രൂപയായി. തുടർന്ന് ബാങ്ക് ജപ്തി നോട്ടീസ് നല്‍കി.
ജപ്തി നടപടികളുമായി ബന്ധപ്പെട്ട് ബാങ്ക് അദാലത്ത് വിളിക്കുകയും ഇന്ന് കുടുംബം പോവുകയും ചെയ്തു. ഒരു മാസം സാവകാശം ചോദിച്ചെങ്കിലും 20 ദിവസമേ നല്‍കാനാവൂ എന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഇതേ തുടർന്ന് മനോവിഷമത്തിലായ വൈശാഖ് വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു. ബാങ്ക് അധികൃതർക്കെതിരെ ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.