തിരു.: റോഡ് ക്യാമറ സ്ഥാപിച്ച ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്കിൽ ഗണ്യമായ കുറവുണ്ടായതായി മന്ത്രി ആന്റണി രാജു. മുൻവർഷം ജൂണിൽ 3714 റോഡ് അപകടങ്ങളിൽ 344 പേർ മരിക്കുകയും 4172 പേർക്ക് പരിക്കേൽക്കുകയും ചെയ്തപ്പോൾ, 2023 ജൂണിൽ 1278 അപകടങ്ങളിലായി 140 പേർ മരിക്കുകയും 1468 പേർക്ക് പരിക്കേൽക്കുകയുമാണ് ഉണ്ടായതെന്ന് ക്യാമറകളുടെ പ്രവർത്തനം അവലോകനം ചെയ്തശേഷം മന്ത്രി വിശദീകരിച്ചു. 20 ലക്ഷത്തിലേറെ നിയമലംഘനങ്ങൾ ക്യാമറയിൽ തെളിഞ്ഞെങ്കിലും വിവിധ പരിശോധന കഴിഞ്ഞ് പിഴയടക്കാൻ 1,04,063 ചെലാനുകളാണ് തപാലിൽ അയച്ചത്. ഈ ചെലാനുകളിൽ പിഴയടയ്ക്കുമ്പോൾ എട്ടുകോടിയോളം രൂപ ട്രഷറിയിലെത്തും. ഇതിൽ ഇതുവരെ അടച്ചത് 82 ലക്ഷം രൂപയോളമാണ്. സൂക്ഷ്മ പരിശോധനയ്ക്കായി ജില്ലാതല നിരീക്ഷണസമിതി രൂപീകരിക്കാൻ റോഡ് സേഫ്റ്റി കമ്മീഷണറെ ചുമതലപ്പെടുത്തി. പരാതികൾ ഓൺലൈനായി സമർപ്പിക്കാനുള്ള പരാതിപരിഹാര ആപ്ലിക്കേഷൻ ഓഗസ്റ്റ് 5 മുതൽ പ്രാബല്യത്തിൽ വരും. റോഡ് വീതി കൂട്ടിയപ്പോൾ മാറ്റിയ 16 ക്യാമറകളിൽ 10 എണ്ണം ഈ മാസം തന്നെ പുനഃസ്ഥാപിക്കും. ഇതരസംസ്ഥാനത്ത് റജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങളുടെ വിവരങ്ങൾ വാഹൻ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തിയതിനാൽ അവയുടെ നിയമലംഘനങ്ങൾക്കു കൂടി പിഴ ഈടാക്കും. പുതുക്കിയ വാഹന വേഗപരിധിയുടെയും പാർക്കിങ് സ്ഥലങ്ങളുടെയും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച യോഗം ഇന്നു ചേരും.