കോട്ടയം : ഉപ്പും മുളകും സീരിയലിലെ താരം സിദ്ധാർത്ഥ് ഓടിച്ച വാഹനം കാൽനട യാത്രക്കാരനെ ഇടിച്ച് അപകടത്തിൽപ്പെട്ടു. അപകടം കണ്ട് രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരെയും തടയാൻ എത്തിയ പോലീസിനെയും താരം ആക്രമിച്ചതായി പരാതി ഉയർന്നു. ഒടുവിൽ പോലീസ് ബലംപ്രയോഗിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പോലീസ് കസ്റ്റഡിയിൽ ആയ സിദ്ധാർത്ഥ് പ്രഭു എന്ന താരത്തെ ചിങ്ങവനം പോലീസ് വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കി. ഇന്നലെ വൈകിട്ട് എട്ടരയോടെ എം സി റോഡിൽ ചിങ്ങവനം പോലീസ് സ്റ്റേഷൻ പരിധിയിൽ നാട്ടകം കോളേജ് ജംഗ്ഷനിൽ ആയിരുന്നു അപകടം.
കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാർത്ഥ് ഓടിച്ച കാർ നിയന്ത്രണം നഷ്ടമായി കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാൽ നട യാത്രക്കാരൻ റോഡിൽ വീണു. ഓടി കൂടിയ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഇയാൾ ഇവരുമായി വാക്ക് തർക്കത്തിലും കയ്യേറ്റത്തിലും ഏർപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘവുമായി വാക്ക് തർക്കവും കയ്യേറ്റവും ഉണ്ടായതായി നാട്ടുകാർ പറയുന്നു. തുടർന്ന് ചിങ്ങവനം പോലീസ് സംഘം ബലം പ്രയോഗിച്ചാണ് ഇയാളെ വാഹനത്തിൽ കയറ്റിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയൻ ആക്കുകആയിരുന്നു.














































































