ബംഗ്ലാദേശില്‍ ഒളിച്ച് കളിക്കുന്നതിനിടെ കണ്ടെയ്‌നറില്‍ കുടുങ്ങിയ കൗമാരക്കാരന്‍ എത്തിച്ചേർന്നത് മലേഷ്യയില്‍. പതിനഞ്ച് വയസുകാരനായ ബംഗ്ലാദേശ് സ്വദേശി ഫാഹിം ആണ് രാജ്യം വിട്ട് മറ്റൊരു രാജ്യത്തെത്തിയത്.കണ്ടെയ്‌നര്‍ അടങ്ങിയ കപ്പല്‍ ആറ് ദിവസത്തിന് ശേഷമാണ് മലേഷ്യയില്‍ എത്തിയത്.ഭക്ഷണവും വെള്ളവുമില്ലാതെയാണ് ദിവസങ്ങളോളം കണ്ടയ്‌നറിലിരുന്ന് മറ്റൊരു രാജ്യത്തെത്തിയത്.കണ്ടെയ്‌നറിനകത്ത് നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ പരിശോധിക്കുകയായിരുന്നു. അവശനായി തളര്‍ന്ന ഒരു ബാലനെ കണ്ടെയ്‌നറിൻ്റെ ഉള്ളില്‍ നിന്നും കണ്ടെത്തിയതായി മലേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അവശനായ കുട്ടിയുടെ ചിത്രം സമൂഹ മാധ്യമത്തില്‍ പ്രചരിക്കുകയും ചെയ്തു.കുട്ടിയെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ മനുഷ്യക്കടത്തല്ലെന്ന് കണ്ടെത്തിയതായി മലേഷ്യന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.