വിഴിഞ്ഞം തുറമുഖത്തിനെതിരായി മാസങ്ങളോളം നടക്കുന്ന സമരം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയെ തുടർന്ന് ഒത്തുതീർന്നു. ഈ വിഷയത്തിലെ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കാൻ ഇരിക്കുകയാണ്. ഉന്നയിച്ച ആവശ്യങ്ങളിൽ ഭാഗിക പരിഹാരം മാത്രമാണ് ഉണ്ടായതെന്നും, സമരം തൽക്കാലത്തേക്ക് പിൻവലിക്കുകയാണെന്നും, പൂർണ തൃപ്തിയില്ലെന്നും സമരസമിതി ജനറൽ കൺവീനർ ഫാ.യൂജിൻ എച്ച്.പെരേര അറിയിച്ചു.
സർക്കാർ അറിയിച്ചാൽ ഇന്നുതന്നെ നിർമ്മാണം പുനരാരംഭിക്കുമെന്നും, അതിനായി നിർമ്മാണ സാമഗ്രികൾ എത്തിക്കുമെന്നും വിഴിഞ്ഞം തുറമുഖ നിർമ്മാണ കമ്പനിയായ അദാനി ഗ്രൂപ്പ് അറിയിച്ചു. തീരശോഷണത്തിൽ വിദഗ്ധസമിതി സമരസമിതിയുമായി ചർച്ച നടത്തും. തീരശോഷണം പഠിക്കാൻ സമരസമിതിയും വിദഗ്ധ സമിതിയെ നിയോഗിക്കും. കൂടാതെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കും. സർക്കാർ ഉറപ്പ് പാലിക്കുന്നുണ്ടോ എന്ന് മോണിറ്ററിംഗ് കമ്മിറ്റി നിരീക്ഷിക്കുമെന്നും ലത്തീൻ സഭ അറിയിച്ചു.