കോട്ടയം: മെത്രാൻമാർ കോൺഗ്രസിന് വേണ്ടി പണിയെടുക്കുന്നുവെന്നത് പിസി ജോർജിന്റെ അഭിപ്രായമാണെന്ന് ഷോൺ ജോർജ്. അങ്ങനെ താൽപര്യമുള്ള മെത്രാൻമാരുണ്ടോയെന്ന് അദ്ദേഹം പറയട്ടെയെന്നും തനിക്ക് ആ അഭിപ്രായമില്ലെന്നും ഷോൺ നിലപാട് വ്യക്തമാക്കി. എന്നാൽ മെത്രാൻമാരുടെ പ്രസ്താവനകൾ കോൺഗ്രസ് ദുരുപയോഗം ചെയ്യുന്നുണ്ട്. ചങ്ങനാശേരി ബിഷപ്പ് തോമസ് തറയിലിന് പ്രസ്താവനയിൽ വ്യക്തത വരുത്തേണ്ടി വന്നത് അതുകൊണ്ടാണെന്നും ഷോൺ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
എഫ്സിആർഎ നിയമഭേദഗതിയിലാണ് സഭാധ്യക്ഷന്മാർക്കെതിരെ രൂക്ഷവിമർശനവുമായി പി സി ജോർജ് രംഗത്തെത്തിയത്. പ്രശ്‌നമുണ്ടാക്കുന്നത് കോൺഗ്രസ് മനോഭാവമുള്ള ബിഷപ്പുമാരെന്നാണ് പി. സി ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. വിദേശത്ത് നിന്ന് വരുന്ന പണത്തിൻ്റെ കൃത്യമായ കണക്ക് കാണിക്കണമെന്നാണ് നിയമഭേദഗതി പറയുന്നത്. ബിഷപ്പുമാർ ഇങ്ങനെ ബഹളം വച്ചാൽ അവർക്ക് എന്തോ കള്ളത്തരമുണ്ടെന്ന് ജനം സംശയിക്കും. മാതാ അമൃതാനന്ദമയിക്കില്ലാത്ത എന്ത് പരാതിയാണ് ബിഷപ്പുമാർക്കുള്ളത്? ദീപികയുടേത് പത്രധർമ്മമല്ലെന്ന് ദീപികയിലെ മുഖപ്രസംഗത്തിനെതിരെയും പി സി ജോർജ് വിമർശനമുന്നയിച്ചു. മണ്ഡലങ്ങളിൽ ഒരു പ്രതിഷേധവുമില്ലെന്നും എഫ്സിആർഎ ബിജെപിക്ക് പ്രതിസന്ധിയല്ലെന്നും ആണ് പി സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞത്.














































































