ജയിലിലെ ഭക്ഷണം കഴിച്ച് സുഖമായി ജീവിക്കാൻ കൊല്ലം കലക്ടറേറ്റിന് വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പണിയെടുക്കാതെ കൃത്യസമയത്ത് ജയിലിലെ സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാനായി യുവാവ് കണ്ടെത്തിയത് വ്യാജ ബോംബ് ഭീഷണി.
മയ്യനാട് മുക്കം വലിയഴികം വീട്ടില്‍ പ്രമോദ് ജോണിനെ (44) ആണ് കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ജോലിക്ക് പോകാൻ ഇഷ്ടമല്ലാത്ത പ്രമോദ് നേരത്തെ ഒരു അടിപിടി കേസില്‍ 15 ദിവസം അകത്തായപ്പോഴാണ് ജയിലിലെ ഭക്ഷണം ഇഷ്ടമായത്.
വ്യാഴാഴ്ച രാവിലെ സ്വന്തം മൊബൈല്‍ ഫോണില്‍ നിന്ന് പൊലീസിന്റെ ട്രോള്‍ ഫ്രീ നമ്പറായ 112ല്‍ വിളിച്ച് കൊല്ലം കലക്ടറേറ്റ് സമുച്ചയത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഇയ്യാൾ പറഞ്ഞു. സ്വന്തം മൊബൈല്‍ നമ്പർ ഉപയോഗിച്ചതുകൊണ്ടുതന്നെ ആളെ അന്വേഷിച്ച് പോലീസിന് ബുദ്ധിമുട്ടേണ്ടി വന്നില്ല. മിനിറ്റുകള്‍ക്കുള്ളില്‍ പൊലീസ് ഉടമയെ തിരിച്ചറിഞ്ഞു. ലൊക്കേഷൻ കണ്ടുപിടിച്ച് പ്രതിയുടെ വീട്ടിലെത്തിയപ്പോള്‍ അറസ്റ്റ് വരിക്കാനായി പൊലീസിന്റെ വരവ് പ്രതീക്ഷിച്ച് പ്രമോദ് വീടിനു മുന്നില്‍ തന്നെ നില്‍പ്പുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
കലക്ടറേറ്റില്‍ ശരിക്കും ബോംബ് വച്ചിട്ടുണ്ടോ എന്ന സംശയത്തില്‍ ബോംബ് സ്ക്വാഡ് ഉള്‍പ്പെടെ എത്തി അരിച്ചു പെറുക്കി പരിശോധന നടത്തിയിരുന്നു. എന്നാല്‍ പണിയെടുക്കാതെ ജയിലില്‍ നല്ല ഭക്ഷണം കഴിച്ച് കഴിയാനായിരുന്നു വ്യാജ ബോംബ് ഭീഷണിയെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയെങ്കിലും ആദ്യം പൊലീസും ഇത് വിശ്വസിച്ചില്ല. തീവ്രവാദ ബന്ധം വരെ സംശയിച്ച് പൊലീസ് ചോദ്യം ചെയ്തു. ഒടുവില്‍ പ്രാദേശികമായി നടത്തിയ അന്വേഷണത്തില്‍ സംഗതികള്‍ ബോധ്യപ്പെട്ടതോടെ മറു പണി പോലീസും നല്‍കി. ജയിലില്‍ പോകാൻ വെമ്പി നിന്ന പ്രമോദിന് സ്റ്റേഷൻ ജാമ്യം നല്‍കി പൊലീസ് വിട്ടയ്കുകയായിരുന്നു. അതോടെ ജയിലില്‍ പോകണമെന്ന ആഗ്രഹവും വിഫലമായി.














































































