കോഴിക്കോട്: പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ കെ രമ. കുലംകുത്തികൾ എന്ന് വിശേഷിപ്പിച്ചു മുന്നോട്ടുപോയ ഇരട്ട ചങ്കൻ വിയർത്ത കാഴ്ചയാണ് കേരളം കണ്ടത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ രാജിവെയ്ക്കണമെന്ന് രമ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി സ്ഥാനം വേണോ എന്ന കാര്യത്തിൽ പാർട്ടി ആലോചിച്ചു തീരുമാനം എടുക്കുമെന്നും അവർ പറഞ്ഞു.
രക്തസാക്ഷി ഗ്രാമങ്ങൾ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്തു. അരിവാൾ ചിഹ്നത്തിൽ മാത്രം വോട്ട് ചെയ്തവർ കൈപ്പത്തിക്കും കോണിക്കും വോട്ട് ചെയ്തു. പാർട്ടിയോടുള്ള വിരുദ്ധ വികാരമാണത്. കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷ ശബ്ദം അടിച്ചമർത്താൻ എൽഡിഎഫ് ശ്രമിച്ചു. യുഡിഎഫ് അങ്ങനെ ചെയ്യില്ല. പ്രതിപക്ഷ വിമർശനങ്ങൾ യുഡിഎഫ് കേൾക്കും. പിണറായിക്ക് പ്രതിപക്ഷ നേതാവ് ആവുകയല്ലാതെ വേറെ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ?
പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി എംഎൽഎ സ്ഥാനം രാജിവെക്കണം. പിണറായി ആറ് റൗണ്ടിൽ പിറകോട്ട് പോയത് പരാജയം ആണ്. ധർമ്മടം പോലുള്ള മണ്ഡലത്തിൽ പിണറായി വിയർക്കുന്ന കാഴ്ച കണ്ടു. കുലംകുത്തികൾ എന്ന് വിശേഷിപ്പിച്ചു മുന്നോട്ട് പോയ ഇരട്ട ചങ്കൻ വിയർക്കുകയാണ് ചെയ്തതെന്നും രാജിവെക്കുന്നതാണ് നല്ലതെന്നും കെകെ രമ പറഞ്ഞു.
അതേസമയം, മന്ത്രി സ്ഥാനം വേണോ എന്ന കാര്യത്തിൽ പാർട്ടി ആലോചിച്ചു തീരുമാനം എടുക്കുമെന്നും അവർ വ്യക്തമാക്കി. നിലവിൽ ഒരു തീരുമാനവും എടുത്തിട്ടില്ല. ഇതുവരെ യുഡിഎഫുമായി അധികാര സ്ഥാനം സംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ലെന്നും കെകെ രമ അറിയിച്ചു.












































































