ഡൽഹി: ഖത്തറിൻ്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഖത്തർ എയർവേയ്‌സ് ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി തീവ്ര വലതുപക്ഷ അനുകൂലികൾ. ട്വിറ്ററിലാണ് ഖത്തർ എയർവേയ്‌സിനെതിരെ ബഹിഷ്കരണ ആഹ്വാനം ഉയരുന്നത്.
പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് നുപുർ ശർമ്മ നടത്തിയെന്നു പറയപ്പെടുന്ന അപകീർത്തി പരാമർശത്തിനെതിരെ ഖത്തർ അടക്കമുള്ള അറബ് രാഷ്ട്രങ്ങൾ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഖത്തർ എയർവേയ്സ് ബഹിഷ്കരിക്കണമെന്ന് ട്വിറ്ററിൽ ആവശ്യമുയർന്നത്.
ഉത്തർപ്രദേശ് ബിജെപി വക്താവ് ഗൗരവ് ഗോയൽ, ഛണ്ഡീഗഡ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അമിത് റാണ തുടങ്ങിയവർ ഈ ഹാഷ്ടാഗിൽ ട്വീറ്റ് ചെയ്തിരുന്നു.
അതിനിടെ, പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ അപകീർത്തി പരാമർശത്തിൽ അറബ് ലോകത്ത് പ്രതിഷേധം ഉയരുകയാണ്. കുവൈറ്റിലെ സൂപ്പർ മാർക്കറ്റിൽ നിന്ന് ഇന്ത്യൻ ഉത്പന്നങ്ങൾ പിൻവലിച്ചു. അൽ-അർദിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റോറിൽ നിന്നാണ് ഇന്ത്യൻ ഉത്പന്നങ്ങൾ പിൻവലിച്ചത്.
അതേസമയം, പാക്കിസ്ഥാനിൽ ഉൾപ്പടെ അമുസ്ലീങ്ങൾക്കെതിരേയും അവരുടെ ആരാധനാമൂർത്തികൾക്കെതിരേയും ഇത്തരം നീക്കമുണ്ടായപ്പോൾ മിണ്ടാതിരുന്നവരാണ് ഇപ്പോൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
ബിജെപി നേതാക്കളുടെ പരാമർശത്തിനെതിരേ പ്രതിഷേധം ഉയർപ്പോൾ തന്നെ, ആ അഭിപ്രായം ഭാരതത്തിൻ്റെയോ ബിജെപിയുടെയോ അല്ലെന്ന നിലപാടെടുക്കുകയും ആരോപണ വിധേയരായവർക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതൊരവസരമായിക്കണ്ട്, ഭാരതത്തിനെതിരേ തിരിയുകയാണ് ദേശവിരുദ്ധ ശക്തികൾ പലതും.