ന്യൂഡൽഹി: രാജ്യത്ത് ഇന്നു മുതല്‍ റീട്ടെയില്‍ ഡിജിറ്റല്‍ രൂപ നിലവിൽ വരും. ഡിജിറ്റല്‍ കറന്‍സിയുടെ ആദ്യ പരീക്ഷണ പദ്ധതിയാണിത്. രാജ്യത്തെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ഇത് അവതരിപ്പിക്കും. ഇ-രൂപ ഡിജിറ്റല്‍ ടോക്കണ്‍ രൂപത്തിലായിരിക്കുമെന്ന് ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞു.ഇന്ത്യന്‍ രൂപയുടെ ഡിജിറ്റല്‍ പതിപ്പാണ് ഇ-രൂപ അല്ലെങ്കില്‍ ഡിജിറ്റല്‍ രൂപ. ക്രിപ്‌റ്റോ കറന്‍സികളില്‍ നിന്ന് വ്യത്യസ്തമായി, പേപ്പര്‍ കറന്‍സിയുടെയും നാണയങ്ങളുടെയും അതേ വിഭാഗത്തിലാണ് ഡിജിറ്റല്‍ രൂപ ഇഷ്യൂ ചെയ്യുന്നത്. ഡിജിറ്റല്‍ രൂപയുടെ ഇന്‍റര്‍ബാങ്ക് ഇടപാടുകളിലെ മൊത്ത വ്യാപാരത്തിനായി ഒരു പതിപ്പും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ചില്ലറ വ്യാപാരത്തിനായി മറ്റൊരു പതിപ്പും ആര്‍ബിഐ തയ്യാറാക്കിയിട്ടുണ്ട്.ഇടപാടുകാര്‍ക്കും വ്യാപാരികള്‍ക്കും ബാങ്കുകള്‍ പോലുള്ള ഇടനിലക്കാര്‍ വഴി ഡിജിറ്റല്‍ രൂപ വിതരണം ചെയ്യുമെന്ന് ആര്‍ബിഐ അറിയിച്ചു. മൊബൈല്‍ ഫോണുകളിലോ ഉപകരണങ്ങളിലോ ഉള്ള ഡിജിറ്റല്‍ വാലറ്റ് വഴി ഉപയോക്താക്കള്‍ക്ക് ഇ-രൂപയുമായി ഇടപാട് നടത്താന്‍ കഴിയും.

ഡിജിറ്റല്‍ രൂപയിലുള്ള ഇടപാട് വ്യക്തിയില്‍ നിന്ന് വ്യക്തിക്കും, വ്യക്തിയില്‍ നിന്ന് വ്യാപാരിക്കും ഇടയിലും നടക്കാമെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.ഡിജിറ്റല്‍ രൂപയുടെ റീട്ടെയില്‍ പതിപ്പ് ടോക്കണ്‍ അടിസ്ഥാനമാക്കിയുള്ളതാണ്. ഇ മെയില്‍ പോലെ ഒരു കീ ഐഡി ഉണ്ടാകും. സ്വകാര്യമായി ലഭിക്കുന്ന ഒരു പാസ്‌വേഡ് ഉപയോഗിച്ച് പണം കൈമാറുകയും ചെയ്യാം. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നതു പോലെ, വ്യാപാരികളുടെ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഇ-റുപേ വഴി പേയ്‌മെന്റുകള്‍ നടത്താനാകും.ഡിജിറ്റല്‍ രൂപയ്ക്ക് പലിശ ലഭിക്കില്ല. കാരണം ആളുകള്‍ ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുകയും അത് ഡിജിറ്റല്‍ രൂപയിലേക്ക് മാറ്റുകയും ചെയ്തേക്കാം. ഇത് ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കിയേക്കും.ഘട്ടംഘട്ടമായാണ് ഡിജിറ്റല്‍ രൂപ പുറത്തിറക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് വെളിപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡിജിറ്റല്‍ രൂപ നാല് ബാങ്കുകളില്‍ ആരംഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നിവയാണ് തിരഞ്ഞെടുത്ത ബാങ്കുകള്‍. മുംബൈ, ന്യൂഡല്‍ഹി, ബെംഗളൂരു, ഭുവനേശ്വര്‍ എന്നീ നഗരങ്ങളിലായിരിക്കും ആദ്യം ഇത് ലഭ്യമാകുക. മുന്നോട്ട് പോകുമ്പോള്‍, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹിന്ദ് എന്നിവയുള്‍പ്പെടെ നാല് ബാങ്കുകള്‍ കൂടി പരീക്ഷണാടിസ്ഥാനത്തില്‍ ചേരുമെന്ന് ആര്‍ബിഐ വെളിപ്പെടുത്തി.