മിനിറ്റുകൾക്കുള്ളിൽ ഇവിടെയെത്തിയ കാട്ടാന ഇവയെല്ലാം അകത്താക്കി മിന്നൽ വേഗത്തിൽ സ്ഥലം കാലിയാക്കി. പിന്നീട് ഷൺമുഖ അണക്കെട്ടിന് സമീപത്തെത്തിയ അരിക്കൊമ്പൻ തിരുപ്പൂർ സ്വദേശിയായ കർഷകന്റെ തോട്ടത്തിൽ പ്രവേശിച്ച് 50-ലധികം വാഴ തൈകൾ ഭക്ഷിച്ചു.
പൊതുവെ ശാന്തനാണിപ്പോൾ അരിക്കൊമ്പൻ. എന്നാൽ മനുഷ്യ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ ചിന്നം വിളിച്ച് ഓടിയെത്തും. അതിനാൽ അരിക്കൊമ്പന്റെ നീക്കം വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. മധുര സോൺ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ പത്മാവതിയുടെ നേതൃത്വത്തിൽ നൂറിലധികം വനംവകുപ്പ് ഉദ്യോഗസ്ഥർ താത്കാലിക ചെക്ക് പോസ്റ്റ് സ്ഥാപിച്ച് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അരിക്കൊമ്പൻ മിഷനായി എത്തിച്ച 3 കുംകി ആനകളെ കമ്പം ഫോറസ്റ്റ് ഓഫീസിന് സമീപം തളച്ചിരിക്കുകയാണ്. ആനയെ പിടികൂടാനായി സഹായത്തിന് വന്ന തെപ്പക്കാട്, കുരങ്ങണി പ്രദേശങ്ങളിലെ 22 ആദിവാസികൾ കഴിഞ്ഞ 3 ദിവസമായി ഓവുലാപുരം വനത്തിൽ കഴിയുകയാണ്.അരിക്കൊമ്പനെ മയക്ക് വെടിവച്ച കേരളത്തിലെ ഡോക്ടർമാരുമായി തമിഴ്നാട് വനംവകുപ്പ് ആശയ വിനിമയം നടത്തി. മയക്ക് വെടിവയ്ക്കുന്ന ഘട്ടത്തിൽ പ്രത്യാക്രമണം നടത്താൻ സാധ്യതയുള്ളതായി ഡോക്ടർമാർ മുന്നറിയിപ്പ് നല്കിയതായി വനംവകുപ്പ് അധികൃതർ പറഞ്ഞു.