ഈ സാമ്പത്തികവർഷം വ്യാവസായിക മേഖലയിൽ കേരളം നല്ല പുരോഗതി കൈവരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറി. ഇത് കേരളത്തിന്റെ നേട്ടമെന്ന് പറയാൻ ചിലർക്ക് പ്രയാസമാണ്. എൽ.ഡി.എഫിനോട് വിരോധമായിക്കോളൂ, പക്ഷേ അത് നാടിനോടും ജനങ്ങളോടും ആകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിഷേധരൂപത്തിലുള്ള വലിയ പ്രചരണങ്ങൾ അഴിച്ചുവിടാൻ വല്ലാത്ത താത്പര്യമാണ് ചിലർ കാണിക്കാറെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം വ്യവസായ സൗഹൃദമല്ല എന്ന് ഒരാൾ പരസ്യമായി പറയുകയാണ്. അദ്ദേഹം നമ്മുടെ സംസ്ഥാനത്ത് മന്ത്രി പദവിയുള്ളയാളാണ് അദ്ദേഹം. അസംബ്ലിയിൽ പ്രതിപക്ഷനേതാവാണ് അദ്ദേഹം. കേരളത്തിന്റെ പ്രതിപക്ഷം അല്ലല്ലോ. അസംബ്ലിയിൽ ഭരണപക്ഷം ഉള്ളതുകൊണ്ടാണല്ലോ പ്രതിപക്ഷം ഉണ്ടാവുന്നത്. അപ്പോഴത് ഭരണപക്ഷത്തിന്റെ മുന്നിലുള്ള പ്രതിപക്ഷം മാത്രമല്ലേയെന്നും പ്രതിപക്ഷനേതാവ് നാടിന്റെ പ്രതിപക്ഷമായി മാറാൻ പാടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
തന്റെ മുന്നിലുള്ള കണക്കുകൾ വെച്ചുകൊണ്ടാണ് പ്രതികരിക്കുന്നതെന്ന് ശശി തരൂർ പറഞ്ഞിട്ടുണ്ടല്ലോ. അത് ആരെയെങ്കിലും മറ്റുവിധത്തിൽ പ്രകീർത്തിക്കുന്നതല്ലല്ലോ. അതിനോടാണ് വല്ലാതെ പ്രതികരിക്കുന്നത്. കേരളത്തിന്റെ ദൗർഭാഗ്യപരമായ അവസ്ഥ ഇതാണ്. നമ്മുടെ നാട് മെച്ചപ്പെടുത്താൻ ഒരുഭാഗത്ത് ശ്രമം നടക്കുന്നു. നല്ല രീതിയിൽ മെച്ചപ്പെടുത്തലുണ്ടാവുന്നു. പൂർണ തൃപ്തരല്ലെങ്കിലും ഇനിയും മെച്ചപ്പെട്ടുപോകണമെന്നാഗ്രഹിക്കുന്നു. അതിനാവശ്യമായ നടപടികളെടുത്തുകൊണ്ടിരിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു.
ഒന്നും ഇവിടെ നടക്കാൻ പാടില്ലെന്ന് പറഞ്ഞാൽ നാട് എങ്ങനെയാണ് മുന്നോട്ടുപോവുകയെന്ന് അദ്ദേഹം ചോദിച്ചു. നമുക്ക് കാലത്തിനനുസരിച്ച് മാറുന്ന നാടാവണ്ടേ? ആ നാട് അങ്ങനെ മാറണമെങ്കിൽ, അഞ്ചുവർഷം കഴിഞ്ഞുള്ള നാട് എങ്ങനെയായിരിക്കണമെന്ന് അഞ്ചുവർഷം കഴിഞ്ഞ് ആലോചിച്ചാൽ മതിയോ? അതിനുള്ള ആലോചനകൾ ഇപ്പോഴേ തുടങ്ങുകയും ആവശ്യമായ നടപടികൾ തുടങ്ങുകയും വേണ്ടേ? അങ്ങനെ ചെയ്താലല്ലേ നാടിന് അഭിവൃദ്ധിയുണ്ടാവൂ? നമ്മുടെ കുഞ്ഞുങ്ങൾ നാളെ നമ്മളെ കുറ്റുപ്പെടുത്താതിരിക്കണമെങ്കിൽ ആ പ്രവൃത്തി ഇവിടെ തുടങ്ങണ്ടേയെന്നും അദ്ദേഹം ചോദിച്ചു.