അണക്കെട്ടുകളിൽ നിന്നും കൂടുതൽ ജലം തുറന്നു വിട്ടതോടെ ആലുവ ശിവക്ഷേത്രം കാലവർഷത്തിൽ രണ്ടാം തവണയും മുങ്ങി. ബുധനാഴ്ച രാത്രി 11.07 നാണ് ശിവക്ഷേത്രം മുങ്ങിയത്. ഇതിനു മുമ്പ് ഇക്കഴിഞ്ഞ 16 നാണ് ക്ഷേത്രം മുങ്ങിയത്.
അണക്കെട്ടുകൾ തുറന്നതിനൊപ്പം ഇന്നലെ ഇടയ്ക്കിടെ നഗരത്തിൽ കനത്ത മഴ പെയ്തതും ജലനിരപ്പ് ഉയരാൻ കാരണമാക്കി. പതിനാറാം തീയതി ഒറ്റ ദിവസം കൊണ്ട് വെള്ളം പൂർണമായി ഇറങ്ങിയിരുന്നു.
ആലുവ മണപ്പുറത്തെ ശിവക്ഷേത്രം പൂർണമായി മുങ്ങുന്നത് ശിവ ഭഗവാന്റെ ആറാട്ടായി കണക്കാക്കി ഭക്തജനങ്ങൾ പുഴയിലെത്തി മുങ്ങി പുണ്യം തേടുകയാണ് ചെയ്യുന്നത്. പിന്നീട് വെള്ളം ഇറങ്ങുമ്പോൾ ആറാട്ട് സദ്യയും നടത്തും. അതേ സമയം ആലുവയിൽ പെരിയാറിന്റെ കൈവഴികളിൽ നിന്ന് ശക്തമായ രീതിയിൽ വെള്ളം പാടശേഖരങ്ങളിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്.