തൃശ്ശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ കത്തിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തമിഴ്നാട് സ്വദേശി 30 വയസ്സുകാരനായ ശിവയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. കുറേക്കാലമായി ഇയാൾ പെരുമ്പിലാവ് ആൽത്തറയിലാണ് താമസിച്ചിരുന്നത്. ശിവ ഭാര്യയുടെ പേര് നെഞ്ചിൽ പച്ച കുത്തിയിരുന്നു, ഇതാണ് പോലീസിന് ആളെക്കുറിച്ചുള്ള സൂചന നൽകിയത്. കുടുംബത്തെ കണ്ടെത്തി ആളെ തിരിച്ചറിഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചതിൻ്റെ പേരിൽ ചൊവ്വന്നൂർ സ്വദേശി സണ്ണിയാണ് ശിവയെ കൊലപ്പെടുത്തി കത്തിച്ചത്.
സ്വവര്‍ഗ ബന്ധത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മുപ്പത്തിയഞ്ചുകാരനെ തീകൊളുത്തി കൊന്നതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു. കൊലപാതകത്തിന് ശേഷം ഒരു രാത്രി മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി. കാലത്ത് എഴുന്നേറ്റ് മൃതദേഹം കത്തിച്ചശേഷം രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ ഫോണ്‍ പിന്തുടര്‍ന്ന് പൊലീസ് തൃശൂരില്‍ നിന്ന് പിടികൂടുകയായിരുന്നു.
കുന്നംകുളം ചൊവ്വന്നൂരിലെ സണ്ണിയുടെ വാടക കോട്ടേഴ്സില്‍ നിന്ന് വൈകിട്ട് അഞ്ചരയോടെ പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ ചെന്നു നോക്കിയതോടെയാണ് സംഭവങ്ങള്‍ പുറം ലോകം അറിയുന്നത്. ക്വാര്‍ട്ടേഴ്സിന്‍റെ വാതില്‍ പുറത്തുനിന്നു പൂട്ടിയിരിക്കുകയായിരുന്നു. പൂട്ടുപൊളിച്ച് അകത്തു കടന്നപ്പോള്‍ കണ്ടത് കത്തിക്കരിഞ്ഞ പുരുഷന്‍റെ ജഡം. തുണികളും കൂട്ടിയിട്ട് കത്തിച്ചിട്ടുണ്ട്. നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് സ്ഥലത്തെത്തിയ കുന്നംകുളം പൊലീസ് സണ്ണിയെ അന്വേഷിച്ചെങ്കുലും കണ്ടെത്താനായില്ല.
തൃശൂരിലെ വ്യാപാര സ്ഥാപനത്തില്‍ സെക്യൂരിറ്റി ജോലി ചെയ്യുകയായിരുന്ന സണ്ണി കുറെ നാളായി ക്വാര്‍ട്ടേഴ്സിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. മുന്‍പ് രണ്ട് കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ളയാളാണ് സണ്ണി. 1984ല്‍ ബന്ധുവായ സ്ത്രീയെ. 2005ല്‍ ലൈംഗീക ബന്ധത്തില്‍ ചെറുത്തുനിന്ന ഇതര സംസ്ഥാന തൊഴിലാളിയെ. രണ്ടാമത്തെ കേസില്‍ കൊല്ലപ്പെട്ട ആളെ തിരിച്ചറിഞ്ഞില്ലെങ്കിലും സണ്ണിക്ക് ഏഴുകൊല്ലം ശിക്ഷ കിട്ടി. സമാന രീതിയിലുള്ള കൊലപാതകമാണ് ഇന്നലെ നടന്നതെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് സണ്ണിക്ക് പിന്നാലെ പാഞ്ഞു.
രാത്രിയോടെ തൃശൂര്‍ ശക്തന്‍ സ്റ്റാന്‍റ് പരിസരത്തുനിന്നും ഇയാളെ പിടികൂടി. സംഭവത്തെക്കുറിച്ച് സണ്ണി പൊലീസിന് നല്‍കിയ മൊഴി ഇങ്ങനെയായിരുന്നു. കുന്നംകുളം ബിവറേജ് പരിസരത്തുവച്ച് കണ്ടെത്തിയ മുപ്പത്തിയഞ്ചുകാരനുമായി റൂമിലെത്തി മദ്യപിച്ചു. ലൈംഗീക പ്രവൃത്തിയിലേര്‍പ്പെട്ടു. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കത്തികൊണ്ട് കുത്തിപ്പരിക്കേൽപിച്ചു. ഫ്രൈയിങ്ങ് പാന്‍ എടുത്ത് തലയ്ക്കടിച്ചു. ഒരു രാത്രിമുഴുവന്‍ മൃതദേഹത്തിനൊപ്പം ചെലവഴിച്ചു. ഇന്നലെ പുറത്തേക്കു പോകുന്നതിന് മുമ്പ് തീയിട്ടു. അടച്ചിട്ട ഒറ്റമുറിയായതിനാല്‍ പുറത്തുള്ളവര്‍ അറിയാന്‍ വൈകി. തുടര്‍ന്നാണ് ഇപ്പോള്‍ കൊല്ലപ്പെട്ട ആളെ പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്.