ചെന്നൈ: ഡിഎംകെ നേതാവും എം പിയുമായ കനിമൊഴിയെ ബസിൽ കയറ്റിയതിന് പിന്നാലെ ജോലി നഷ്ടമായ കോയമ്പത്തൂരിലെ വനിതാ ഡ്രൈവര്‍ക്ക് കാര്‍ സമ്മാനമായി നൽകി കമൽഹാസന്‍. ശര്‍മിളയെയും കുടുംബത്തെയും നേരിട്ട് കണ്ടാണ് താരം പുതിയ കാര്‍ സമ്മാനിച്ചത്.
ശർമിള ഇനി തൊഴിലാളി അല്ലെന്നും റെന്‍റൽ കാര്‍ ഉടമയാണെന്നും കമൽഹാസൻ പറഞ്ഞു. കനിമൊഴിയെ ബസിൽ കയറ്റിയതിന് പിന്നാലെ ബസുടമയുമായി തര്‍ക്കമുണ്ടായതോടെയാണ് ശർമിളയ്ക്ക് ജോലി നഷ്ടമായത്.
സ്വന്തം പ്രശസ്തിക്ക് വേണ്ടി ശർമിള കനിമൊഴിയെ ബസിൽ കയറ്റിയെന്നായിരുന്നു ഉടമയുടെ ആരോപണം. കോയമ്പത്തൂര്‍ ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ് മലയാളിയായ വടവള്ളി സ്വദേശി ശർമിള.
കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറെന്ന നിലയിൽ പ്രശസ്തയായ 24കാരി ശര്‍മിളയെ നേരിട്ട് അഭിനന്ദിക്കാനാണ് കനിമൊഴി എംപി എത്തിയത്. ശർമിളയോട് കുശലം പറഞ്ഞ് എംപി അൽപസമയം വാഹനത്തിൽ യാത്ര ചെയ്തു. എന്നാൽ ഈ യാത്ര വിവാദത്തിലേക്കാണ് എത്തിച്ചേർന്നത്.
യാത്രക്കിടെ വനിതാ കണ്ടക്ടർ എംപിയോട് ടിക്കറ്റ് ചോദിച്ചത് കല്ലുകടിയായെങ്കിലും ശർമിളയ്ക്ക് സമ്മാനങ്ങൾ നൽകി സന്തോഷത്തോടെ കനിമൊഴി മടങ്ങി. എന്നാൽ കണ്ടക്ടർക്കെതിരെ പരാതി പറയാൻ ഉടമയുടെ അടുത്ത് ശർമിള എത്തിയപ്പോൾ ബസ് ഡ്രൈവറെ ഉടമ ശകാരിക്കുകയായിരുന്നു.
സ്വന്തം പ്രശസ്തിക്ക് വേണ്ടിയാണ് ഡ്രൈവർ ഓരോന്ന് ചെയ്യുന്നെന്നും ബസ് ഉടമയെ വിവരം അറിയിച്ചില്ലെന്നുമായിരുന്നു ഉടമയുടെ പരാതി. ജോലിക്ക് വരണമെന്ന് നിർബന്ധമില്ലെന്നും ബസ് ഉടമ പറഞ്ഞു.
ജോലിയിൽ നിന്ന് താൻ പറഞ്ഞുവിട്ടിട്ടില്ലെന്നും ജോലി മതിയാക്കിയത് ശർമിളയെന്നുമായിരുന്നു ബസ് ഉടമയുടെ വാദം. സംഭവം അറിഞ്ഞ എംപി പ്രതികരണവുമായി രംഗത്തെത്തി. ശർമിളയെ സംരക്ഷിക്കുമെന്നും പുതിയ ജോലി നൽകുമെന്നും കനിമൊഴി പറഞ്ഞു. കനിമൊഴിയും ഡ്രൈവറും തമ്മിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.