കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിതയ്ക്ക് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കർശന ഉപാധികളോടെയാണ് ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചത്. മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, അമ്പതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യം, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ല എന്നിങ്ങനെയാണ് ജാമ്യ വ്യവസ്ഥകൾ.
നേരത്തെ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി ഷിംജിതയ്ക്ക് ജാമ്യം നിഷേധിച്ചിരുന്നു. പിന്നീട് ഷിംജിത സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഷിംജിതയുടെ ജാമ്യഹർജി പരിഗണിക്കവെ ഷിംജിതയ്ക്ക് ജാമ്യം അനുവദിക്കരുത് എന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചിരുന്നു. ദീപകിൻ്റെ ലാപ്ടോപ്പ് , ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധന ഫലം വരുന്നത് വരെ ജാമ്യം അനുവദിക്കരുത് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഷിംജിതയുടെ വീഡിയോ എഡിറ്റഡ് ആണോ എന്ന് പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഷിംജിത 21 ദിവസമായി ജയിലിലാണെന്നും പരിശോധനാഫലം വരുന്നത് വരെ റിമാൻ്റിൽ കഴിയേണ്ട ആവശ്യമില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ആത്മഹത്യാ പ്രേരണ കുറ്റം മാത്രമായിരുന്നു ഷിംജിതയ്ക്ക് മേൽ ചുമത്തിയിരുന്നത്.
ബസിൽ വെച്ച് മോശമായി പെരുമാറിയെന്ന തരത്തിൽ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജനുവരി 21നായിരുന്നു വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിലായത്.
ജനുവരി പതിനേഴിനാണ് ദീപക് ജീവനൊടുക്കിയത്. ഷിംജിത സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ദീപക്കിനെതിരെ വ്യാപക സൈബർ ആക്രമണം നടന്നിരുന്നു. ഇതിൽ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിൻ്റെ ആരോപണം.














































































