ന്യൂഡൽഹി: തക്കാളി വില വർദ്ധന താൽക്കാലികം മാത്രമാണെന്നും ഉടൻ കുറയുമെന്നും കേന്ദ്രം. കേരളത്തിലടക്കം രാജ്യത്തെ പ്രധാന നഗരങ്ങളിൽ തക്കാളിയുടെ വില നൂറ് കടന്നിരുന്നു. 120 രൂപയിലാണ് കേരളത്തിൽ നിലവിൽ വ്യാപാരം നടക്കുന്നത്.
എന്നാൽ, തക്കാളി വിലയിലെ കുതിപ്പ് താത്കാലിക പ്രതിഭാസം മാത്രമാണെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് പറഞ്ഞു. വില ഉടൻ കുറയുമെന്നും, ഉൽപ്പാദനം മുൻവർഷത്തെ അപേക്ഷിച്ച് കുറവായതും വില കൂടാൻ കാരണമായെന്നും രോഹിത് കുമാർ സിംഗ് പറഞ്ഞു. പെട്ടന്ന് ചീത്തയാകുന്ന തക്കാളി, അധികകാലം സംരക്ഷിച്ച് വെക്കാനാവില്ല. പെട്ടെന്നുള്ള മഴ പലപ്പോഴും ഗതാഗതത്തെ തടസ്സപ്പെടുത്തുകയും പകുതി വഴിയിൽ തന്നെ തക്കാളി നശിക്കാനും ഇടയുണ്ട്. എന്നാൽ, ഇത് താൽക്കാലിക പ്രശ്‌നമാണെന്നും അദ്ദേഹം പറയുന്നു.
തക്കാളിയുടെ ശരാശരി വില കിലോയ്ക്ക് 46 രൂപയാണ്. മോഡൽ വില കിലോയ്ക്ക് 50 രൂപയും പരമാവധി വില 122 രൂപയുമാണ്. ഡൽഹിയിൽ തക്കാളിയുടെ ചില്ലറ വില കിലോയ്ക്ക് 60 രൂപയും മുംബൈയിൽ കിലോയ്ക്ക് 42 രൂപയും കൊൽക്കത്തയിൽ കിലോയ്ക്ക് 75 രൂപയും ചെന്നൈയിൽ കിലോയ്ക്ക് 67 രൂപയുമാണ്. മറ്റ് പ്രധാന നഗരങ്ങളായ ബെംഗളൂരുവിൽ കിലോയ്ക്ക് 52 രൂപയും ജമ്മുവിൽ 80 രൂപയും ലഖ്‌നൗവിൽ 60 രൂപയും ഷിംലയിൽ 88 രൂപയും ഭുവനേശ്വറിൽ 100 രൂപയും റായ്പൂരിൽ 99 രൂപയുമാണ് വില. കണക്കുകൾ പ്രകാരം ഗോരഖ്പൂർ (ഉത്തർപ്രദേശ്), ബെല്ലാരി (കർണാടക) എന്നിവിടങ്ങളിൽ നിന്ന് കിലോയ്ക്ക് 122 രൂപയാണ് പരമാവധി വില.