ബംഗലൂരു: കർണാടകയിൽ അദ്ധ്യാപികയെ പട്ടാപ്പകൽ കാറിൽ കടത്തിക്കൊണ്ട് പോയി. സ്കൂളിലേക്ക് പോകവേ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.23 വയസ്സുകാരിയായ അദ്ധ്യാപികയെ അക്രമികൾ കാറിൽ കടത്തിക്കൊണ്ട് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അദ്ധ്യാപിക ഇടറോഡിൽ നിന്നും പ്രധാന റോഡിലേക്ക് കടക്കുന്നതും, വഴിയിൽ ടൊയോട്ട ഇന്നോവ എസ് യു വിയിൽ കാത്തുനിന്ന അക്രമികൾ ഇവരെ കാറിനുള്ളിലേക്ക് വലിച്ചിട്ട് കടന്നുകളയുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്.
കർണാടകയിലെ ഹാസൻ ജില്ലയിലെ ബിട്ടഗൗഡാനഹള്ളിയിലാണ് സംഭവം. വാഹനത്തിനുള്ളിലേക്ക് വലിച്ചിട്ടപ്പോൾ അദ്ധ്യാപിക സഹായത്തിനായി നിലവിളിച്ചുവെങ്കിലും എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിന് മുൻപേ വാഹനം അതിവേഗം പാഞ്ഞു പോയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.സംഭവത്തിന് പിന്നിൽ അദ്ധ്യാപികയുടെ മുൻകാല സുഹൃത്തായ യുവാവാണ് എന്നാണ് വീട്ടുകാരുടെ ആരോപണം. അദ്ധ്യാപിക യുവാവുമായി കുറച്ച് കാലമായി അടുപ്പത്തിലായിരുന്നു. അടുത്തയിടെ ഇയാൾ വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ തങ്ങൾ അത് നിരസിക്കുകയായിരുന്നുവെന്ന് വീട്ടുകാർ പോലീസിനോട് പറഞ്ഞു.