കഞ്ചാവും പാർട്ടി ഡ്രഗ് ഇനത്തിൽ പെട്ട മാരകമയക്കു മരുന്നായ മെത്താ ഫിറ്റാമിനുമായി സഞ്ചരിക്കുകയായിരുന്ന രണ്ടു യുവാക്കളെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. നെടുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ ചിയ്യാരം ആൽത്തറക്ക ടുത്തുവെച്ചാണ് നിരോധിത മയക്കുമരുന്നായ മെത്താഫിറ്റാമിനും കഞ്ചാവുമായി വിൽപ്പന നടത്തുകയായിരുന്ന നെടുപുഴ, കുന്നംകുളം സ്വദേശികളായ രണ്ടുപേരെ നെടുപുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിലീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇന്നലെ അർദ്ധരാത്രിയോടെയാണ് നെടുപുഴ ശ്രീ ദുർഗ ഭഗവതി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പുല്ലാനി ഷോബി മകൻ ആരോമൽ (22), കുന്നംകുളം, ചൂണ്ടൽ, പുതുശ്ശേരി, പണ്ടാര പറമ്പിൽ കുഞ്ഞുമോൻ മകൻ ഷാനു എന്ന ഷനജ് (28) എന്നിവരെയാണ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ സഹിതം പിടികൂടിയത്.
പ്രതികളിൽ നിന്നും 41 ഗ്രാം മെത്താഫിറ്റാമിനും കഞ്ചാവും 3600 രൂപയും പിടിച്ചെടുത്തു.
രഹസ്യ വിവരത്തെ തുടർന്ന് പോലീസ് കഴിഞ്ഞ ഒരു മാസമായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. അതിനിടെ ബാംഗ്ലൂരിൽ നിന്നും ഇവർ വലിയ അളവിൽ മയക്കുമരുന്ന് വിൽപനയ്ക്കായി ശേഖരിച്ച് എത്തിച്ചിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്നുദിവസമായി പോലീസ് നിരന്തരമായി ഇവരെ പിന്തുടരുകയായിരുന്നു.
ഇതിലെ ഷാനു എന്ന ഷനജ് നാട്ടിൽ അടിപിടി ഉണ്ടാക്കിയതിനെ തുടർന്ന് ഒല്ലൂർ സ്റ്റേഷൻ പരിധിയിലെ പുത്തൂരിൽ ഒളിച്ചുതാമസിക്കുകയായിരുന്നു.
ഷാനുവുമൊന്നിച്ച് തൃശ്ശൂരിലും പരിസരത്തുമുള്ള യുവതീയുവാക്കൾക്ക് രാത്രികാലങ്ങളിൽ മയക്കുമരുന്ന് വിതരണം ചെയ്യുകയായിരുന്നു ഇവരുടെ രീതി. പണം നൽകാൻ കഴിയാത്ത യുവാക്കളുടെ മൊബൈൽ ഫോൺ ഈടായി വാങ്ങി വെച്ചും ഇരുവരും മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നു.
മയക്കുമരുന്ന് വിൽപ്പനക്കായി രാത്രി മാത്രം ഇറങ്ങുന്ന ഇവരെ പിടിക്കാൻ പോലീസ് പലവട്ടം ശ്രമിച്ചിരുന്നെങ്കിലും ഇവർ സമർത്ഥമായി രക്ഷപ്പെട്ടുകളയുകയായിരുന്നു. തുടർന്ന് ഇവർ വരാനിടയുള്ള റോഡുകളിൽ മാറിമാറി വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇന്നലെ ഇവർ പിടിയിലായത്.
പിടികൂടിയ മയക്കുമരുന്ന് ഗ്രാമിന് 2500 രൂപ നിരക്കിലാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. അതു പ്രകാരം പിടികൂടിയ മയക്കുമരുന്നിന് ഏകദേശം ഒരു ലക്ഷം രൂപയിൽ കൂടുതൽ വിലവരും.
സിറ്റി പോലീസ് കമ്മീഷണർ അംങ്കിത് അശോകൻ IPS ന്റെ പ്രത്യേക നിർദ്ദേശപ്രകാരം മയക്കുമരുന്ന് വിൽപ്പന നടത്തുന്നവരെ പിടികൂടാൻ സ്റ്റേഷനിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചായിരുന്നു അന്വേഷണം.
നെടുപുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി.ദിലീപിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്. ഐ. നെൽസൺ, അഡീഷണൽ എസ്. ഐ. സന്തോഷ്, എ.എസ്.ഐ. സന്തോഷ്, സിവിൽ പോലീസ് ഓഫീസർമാരായ വിമൽ, പ്രിയൻ, അക്ഷയ്, ഫായിസ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രതികളെ വിയ്യൂർ ജയിലിൽ പാർപ്പിക്കാൻ കോടതി ഉത്തരവിട്ടു.