കെസിഎല്‍ സമ്മാനിച്ച ക്രിക്കറ്റ് ആവേശവും ആദ്യ സീസണിൻ്റെ വൻവിജയവും കണക്കിലെടുത്തു ക്രിക്കറ്റിനെ കേരളത്തിന്റെ ടൂറിസം മേഖലയുമായി കോര്‍ത്തിണക്കി സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് കുതിപ്പേകാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍.
കേരള ക്രിക്കറ്റ് ലീഗിനെ കേരളത്തിന്റെ ടൂറിസവുമായി കോര്‍ത്തിണക്കി കൂടുതല്‍ ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ 'ക്രിക്കറ്റ് ടൂറിസം' പദ്ധതി യാഥാര്‍ത്ഥ്യമാക്കുവാനാണ് നീക്കം. സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് വിപുലമായ പദ്ധതികള്‍ക്കാണ് കെ സി എ രൂപം നല്‍കുന്നത്. കേവലം കളിക്കളത്തിലെ പ്രകടനങ്ങള്‍ക്കപ്പുറം, ക്രിക്കറ്റിനെ ഒരു സാംസ്‌കാരിക അനുഭവമാക്കി മാറ്റി, അതുവഴി സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വേകുകയാണ് ലക്ഷ്യം.
കെസിഎല്‍ ക്രിക്കറ്റ് ടൂറിസത്തിന്റെ നട്ടെല്ല്
കഴിഞ്ഞ വര്‍ഷം ആരംഭിച്ച കേരള ക്രിക്കറ്റ് ലീഗ് ആണ് പദ്ധതിയുടെ നട്ടെല്ല്. പ്രാദേശിക ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍, ജില്ലകള്‍ക്കിടയില്‍ വലിയ ആരാധക പ്രവാഹം ഉണ്ടാകുമെന്നാണ് കെ സി എയുടെ കണക്കുകൂട്ടല്‍. തിരുവനന്തപുരത്ത് നടക്കുന്ന മത്സരം കാണാന്‍ കോഴിക്കോട്ടു നിന്നും, കൊച്ചിയില്‍ നിന്നും മലബാര്‍ മേഖലയില്‍ നിന്നും ആയിരക്കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ എത്തും. ഇവരുടെ യാത്ര, താമസം, ഭക്ഷണം എന്നിവയിലൂടെ പ്രാദേശിക വിപണിക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
സ്‌പോര്‍ട്‌സ് ടൂറിസത്തിന്റെ സാധ്യതകള്‍
മത്സരങ്ങൾ കാണാനെത്തുന്ന ആള്‍ക്കാരെ കൂടുതൽ ദിവസം തങ്ങാൻ ഉതകുന്ന തരത്തിലുള്ള വിനോദ പരിപാടികൾ ഉൾപ്പെടുത്തി കൂടുതൽ ആകർഷകമാക്കുവാനാണ് കെ.സി.എയുടെ പദ്ധതി. കെ സി എൽ നടക്കുന്ന മാസങ്ങളിൽ സ്പെഷ്യൽ റേറ്റ് നൽകാൻ ഹോട്ടല്‍, റെസ്റ്റോറന്റ് ഉടമകളുമായി ചർച്ച നടക്കുകയാണ്. ഇത്തരം നടപടികൾ അതാത് മേഖലകള്‍ക്ക് പുത്തനുണര്‍വ് നല്‍കും.
ക്രിക്കറ്റ് മത്സരങ്ങള്‍ ടൂറിസം സീസണുകളില്‍ പ്ലാന്‍ ചെയ്യാന്‍ സാധിച്ചാല്‍, കേരളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തൽ. മത്സര ടിക്കറ്റിനൊപ്പം ഹോട്ടല്‍ താമസം, കായല്‍ യാത്ര, മറ്റ് വിനോദങ്ങള്‍ എന്നിവ ചേര്‍ത്ത് ആകര്‍ഷകമായ 'ക്രിക്കറ്റ് പാക്കേജുകള്‍' നല്‍കാന്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് കഴിയും.
ക്രിക്കറ്റ് ടൂറിസം പദ്ധതി മറ്റു ജില്ലകളിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി വരും വർഷങ്ങളിൽ തിരുവനന്തപുരത്തെ സ്റ്റേഡിയങ്ങള്‍ക്ക് പുറമെ മറ്റു ക്രിക്കറ്റ് ഗ്രൗണ്ടകളിൽ ലീഗ് മത്സരങ്ങൾ വ്യാപിപ്പിക്കാൻ കെ സി എ തയ്യാറെടുപ്പുകൾ തുടങ്ങിയതായി കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു.