വാഷിങ്ടണ്‍: ഇറാനെതിരായ ഇസ്രയേൽ-അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തകർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക പ്രതിരോധ സംവിധാനങ്ങൾ ഇതിനകം തകർത്തെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാൻ്റെ 24 കപ്പലുകൾ തകർത്തെന്നാണ് ട്രംപ് പറഞ്ഞത്. വേണ്ടി വന്നാൽ അമേരിക്ക കരയുദ്ധത്തിന് തയ്യാറാകുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
എന്നാൽ ഒത്തുതീർപ്പുകൾക്ക് തയ്യാറല്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇറാൻ. ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇറാൻ വ്യക്തമാക്കിയത്. ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള ഇറാൻ്റെ ആക്രമണം തുടരുകയാണ്. യുഎഇ, ഖത്തർ, ബഹറൈൻ, സൗദി എന്നിവിടങ്ങളിൽ ആക്രമണം ശക്തമാണ്. ഇസ്രയേലിലെ ടെൽ അവീവിലും ആക്രമണമുണ്ടായി.
കരയുദ്ധത്തിൽ അമേരിക്കയെ കാത്തിരിക്കുകയാണ് ഇറാനെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അര്ഗാചി പറഞ്ഞു. കരയുദ്ധത്തിൽ അമേരിക്കൻ സൈന്യത്തെ ഇല്ലാത്താക്കുമെന്നും ഇറാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി. അമേരിക്കയുടെ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ ആക്രമണം തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനിയൻ സൈന്യം ഏതെങ്കിലും യുഎസ് കര ആക്രമണത്തിനായി കാത്തിരിക്കുകയാണെന്നും ഇറാൻ്റെ ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയതിന് പകരം ചോദിക്കുമെന്നും ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി വ്യക്തമാക്കി. അഴിമതിക്കാരായ അമേരിക്കൻ ഉദ്യോഗസ്ഥരെ ഇല്ലാതാക്കുമെന്നാണ് അലി ലാരിജാനി പറഞ്ഞത്.
അതേസമയം ഇസ്രയേൽ-യുഎസ് സംയുക്താക്രമണത്തിൽ ഏകദേശം 1230 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഇറാനിയൻ മധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.













































































