കോട്ടയം: ജില്ലാ ജല ശുചിത്വമിഷൻ(ഡി.ബ്ല്യൂ.എസ്.എം.) യോഗം ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്നു ജലജീവൻ മിഷൻ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു. ജല ജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നതിനായി ഇനിയും സ്ഥലം ഏറ്റെടുക്കേണ്ട പഞ്ചായത്തുകളിലെ നടപടികൾ യോഗം വിലയിരുത്തി. മേലുകാവ്, തലനാട്, മൂന്നിലവ്, തൃക്കൊടിത്താനം, രാമപുരം, പൂഞ്ഞാർ തെക്കേക്കര, ചിറക്കടവ്, കാഞ്ഞിരപ്പളളി പഞ്ചായത്തുകളിലാണ് ജലസംഭരണി നിർമാണത്തിന് സ്ഥലം ഏറ്റെടുക്കാനുള്ളത്. ഇതിൽ മേലുകാവ്, തലനാട്, മൂന്നിലവ്, തൃക്കൊടിത്താനം പഞ്ചായത്തുകളിൽ സർക്കാർ ഭൂമിയും രാമപുരം, പൂഞ്ഞാർ തെക്കേക്കര, ചിറക്കടവ്, കാഞ്ഞിരപ്പളളി പഞ്ചായത്തുകളിൽ സ്വകാര്യഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. ഭൂമി ഏറ്റെടുക്കുന്നതിലെ നിയമതടസങ്ങളും വ്യക്തികളുമായുള്ള ചർച്ചയിലെ പുരോഗതിയും യോഗം വിലയിരുത്തി.
ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. സി.ആർ. ശ്രീകുമാർ, ചാർളി ഐസക്, തോമസ് വെട്ടുവേലിൽ, ജോർജ് മാത്യൂ, ലൈസാമ്മ മാത്തച്ചൻ, തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിയനീയർ ടി.എസ്. ജയരാജ്, വാട്ടർ അതോറിട്ടി എക്‌സിക്യൂട്ടീവ് എൻജിനീയർമാരായ എ. അരുൺകുമാർ, എസ്. സോണിയ, എസ്.എസ്. കാർത്തിക, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർമാരായ ടി.വി. മായ, കെ.എ. ജാസ്മിൻ, പി.ബി. വിമൽ, എസ്.ടി. സന്തോഷ്, സോബിൻ തോമസ് എന്നിവർ പങ്കെടുത്തു.