തിരു.: സംസ്ഥാനത്ത് വിവിധ സാമൂഹിക സുരക്ഷാ പെൻഷനുകളുടെ വിതരണം വൈകുന്നു. എല്ലാമാസവും 25-നു ശേഷം പെൻഷൻതുക അനുവദിച്ച് വിതരണം നടത്താറുണ്ടെങ്കിലും സെപ്റ്റംബറിലെ പെൻഷൻ ഒക്ടോബർ ഏഴ് കഴിഞ്ഞിട്ടും വിതരണം ചെയ്യാനായിട്ടില്ല. സാങ്കേതിക പ്രശ്നങ്ങൾ കാരണം ധനവകുപ്പിൽ നിന്ന് ഫണ്ട് അനുവദിക്കാത്തതാണ് കാരണം.
കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിലേക്ക് ധനവകുപ്പ് തുക കൈമാറുന്ന മുറക്കാണ് പെൻഷൻ വിതരണം ചെയ്യാറുള്ളത്. എന്നാൽ ഈ സ്ഥാപനത്തിന് ഇതുവരെ തുക അനുവദിച്ചു കിട്ടിയിട്ടില്ല. പ്രധാന ചുമതല വഹിക്കുന്നവരുടെ സ്ഥാനങ്ങളിൽ മാറ്റം വന്നതിനാൽ ഫയൽ നീക്കം തടസ്സപ്പെട്ടതാണ് കാരണം. പ്രശ്നങ്ങൾ പരിഹരിച്ചെന്നും രണ്ടു ദിവസത്തിനകം പെൻഷൻ ലഭിക്കുമെന്നുമാണ് അധികൃതർ നൽകുന്ന മറുപടി.
വാർദ്ധക്യ, വിധവ, അവിവാഹിത തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആകെ 50,67,443 ഗുണഭോക്താക്കൾക്കാണ് സെപ്റ്റംബറിലെ പെൻഷൻ ലഭിക്കാനുള്ളത്. ഇവരിൽ 26,47,447 പേർക്ക് ബാങ്ക് അക്കൗണ്ടിലൂടെയും 24,19,996 പേർക്ക് സഹകരണ ബാങ്കു വഴി വീട്ടിലും പെൻഷനെത്തും. ഇത്രയും പേർക്ക് പെൻഷൻ നൽകാൻ 773.85 കോടി രൂപയാണ് വേണ്ടത്.