ശബരിമലയിലെ ഭക്തജന തിരക്ക് പരിഗണിച്ച് പതിനെട്ടാം പടി കയറ്റത്തിന്റെ വേഗം കൂട്ടാൻ ഹൈക്കോടതി നിർദ്ദേശം നൽകി. മിനിറ്റിൽ 65 മുതൽ 70 തീർത്ഥാടകർ എന്ന നിലയിലാണ് ഇപ്പോൾ ഭക്തർ പടി കയറുന്നത്. അത് 75 മുതൽ 80 വരെ ആക്കി ഉയർത്താനാണ് കോടതി ആവശ്യപ്പെട്ടത്. പ്രതീക്ഷിക്കുന്നതിലും കൂടുതൽ തീർത്ഥാടകർ ശബരിമലയിലേക്ക് എത്തിയാൽ എരുമേലി, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിൽ വാഹനങ്ങൾ നിയന്ത്രിക്കാൻ ജില്ലാ കളക്ടർമാരെ അറിയിച്ച ശേഷം നടപടിയെടുക്കാം എന്നും കോടതി അറിയിച്ചു. ദർശനം പൂർത്തിയാക്കിയ ഭക്തർ സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് എത്രയും വേഗം മടങ്ങണമെന്ന് ഇരു സ്ഥലങ്ങളിലെയും ഉച്ചഭാഷിണിയിലൂടെ നിർദ്ദേശം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.