ഹിസോര്‍(തജക്കിസ്ഥാന്‍): കാഫ നേഷൻസ് കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് തിരിച്ചടി. ഇറാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ നായകൻ സന്ദേശ് ജിംഗാൻ നാട്ടിലേക്ക് മടങ്ങും. കഴിഞ്ഞ ദിവസം ഇറാനെതിരായ മത്സരത്തിലാണ് സന്ദേശ് ജിംഗാന്‍റെ താടിയെല്ലിന് പരിക്കേറ്റത്. ആദ്യ പകുതിയിലേറ്റ പരിക്കുമായി താരം മത്സരവാസാനംവരെ കളിച്ചിരുന്നു. മത്സര ശേഷം നടത്തിയ സ്കാനിംഗിൽ ജിങ്കാന്‍റെ താടിയെല്ലിന് പൊട്ടലുള്ളതായി കണ്ടെത്തിയിരുന്നു. മത്സരത്തിൽ ഇറാൻ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യയെ തോൽപിച്ചത്. നാളെ നടക്കുന്ന അവസാന മത്സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെയാണ് നേരിടുക.
കാഫ നേഷൻസ് കപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ തജക്കിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് ഇന്ത്യവിജയത്തുടക്കമിട്ടെങ്കിലും രണ്ടാം മത്സരത്തില്‍ കരുത്തരായ ഇറാനെതിരെ എതിരില്ലാത്ത മൂന്ന് ഗോള്‍ തോല്‍വി വഴങ്ങിയിരുന്നു. ലോക റാങ്കിംഗില്‍ ഇരുപതാമതും ഏഷ്യൻ റാങ്കിംഗില്‍ രണ്ടാമതുമുള്ള ഇറാനെ ആദ്യ പകുതിയില്‍ ഫിഫ റാങ്കിംഗില്‍ 133-ാം സ്ഥാനത്തുള്ള ഇന്ത്യ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടിയപ്പോള്‍ പ്രതിരോധത്തില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തത് സന്ദേശ് ജിങ്കാനായിരുന്നു.