കുമരകം: ബുധനാഴ്ച വൈകുന്നേത്തോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കുമരകത്ത് പലയിടങ്ങളിലും നാശനഷ്ടങ്ങൾ സംഭവിച്ചു.
തെങ്ങ് വീണ് ജലഗതാഗതവും തടസ്സപ്പെട്ടു. കുമരകം വള്ളാറപ്പള്ളി പഴയ പാലത്തിന് സമീപം വടക്കേക്കരയിൽ നിന്നും തെങ്ങ് കടപുഴകി മറുകരയിലേയ്ക്ക് വീണതിനെ തുടർന്നാണ് ചന്തത്തോട്ടിലൂടെ യുള്ള ജലഗതാഗതം തടസ്സപ്പെട്ടത്. തെങ്ങിന്റെ വീഴ്ചയിൽ അരയശ്ശേരി റോഡിന്റെ സംരക്ഷ വേലിയുടെ ഒരു ഭാഗം തകർന്നു. വൈദ്യുതി ലൈനിനും തകരാർ സംഭവിച്ചു. പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
കുമരകത്ത് പലയിടങ്ങളിലും വാഴയും മറ്റ് വിളകൾക്കും സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കുമരകം 7-ാം വാർഡിൽ വെളിയം പന്നിക്കോട് ഭാഗത്തായി നിരവധി പുരയിടങ്ങളിലെ വാഴയും മറ്റ് വിളകളും കാറ്റിൽ ഒടിഞ്ഞു വീണ് നാശനഷ്ടം സംഭവിച്ചു.
ഇന്നലെ വൈകുന്നേരത്തോടെ കാറ്റ് വീശി തുടങ്ങിയപ്പോൾ തന്നെ കുമരകത്താകെ വൈദ്യുതി ബന്ധം നിലച്ചിരുന്നു. രാത്രി വളരെ വൈകിയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിയ്ക്കാനായത്. കുറച്ചു കാലങ്ങളായി രാത്രികാലങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി തടസ്സത്തിൽ ജനങ്ങളാകെ അമർഷത്തിലാണ്. വൈദ്യുതി തടസ്സം നേരിടുമ്പോൾ കെഎസ്ഇബി കുമരകം ഓഫീസിൽ ഫോണിൽ വിളിച്ചാൽ പ്രതികരിയ്ക്കാൻ തയ്യാറാകാത്തതായും പരാതിയുണ്ട്.