ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സാബു ജേക്കബ് കൂടിക്കാഴ്‌ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മുന്നണി പ്രവേശനം ഇന്ന് പ്രഖ്യാപിച്ചേക്കും.
ട്വന്റി-20 രൂപീകരണത്തിന് ശേഷമാണ് ഇതാദ്യമായിട്ടാണ് പാർട്ടി ഒരു പ്രധാന മുന്നണിയുടെ ഭാഗമാകുന്നത്. തിരുവനന്തപുരത്തെ മാരാർജി ഭവനിലാണ് സാബു ജേക്കബും രാജീവ് ചന്ദ്രശേഖറും കൂടിക്കാഴ്‌ച നടത്തിയത്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് എത്താൻ ഇരിക്കവെയാണ് നിർണായക നീക്കം.
ഏറ്റവും നിർണ്ണായകമായ തീരുമാനം എന്നാണ് മുന്നണി പ്രവേശനത്തെ സാബു ജേക്കബ് വിശേഷിപ്പിച്ചത്. താൻ ഒരു രാഷ്‌ട്രീയക്കാരൻ അല്ല ഒരു വ്യവസായി ആണ്. വന്നത് എല്‍ഡിഎഫും യുഡിഎഫും നാട് മുടിക്കുന്നത് കണ്ട് മനം മടുത്തത് കൊണ്ടാണ് രാഷ്‌ട്രീയത്തിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.
14 വർഷമായി ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഒട്ടനവധി കാര്യങ്ങളാണ് നടത്തിയത്. എന്നാല്‍ ഒറ്റക്ക് നിന്നാല്‍ ഞങ്ങള്‍ക്ക് എല്ലാം പ്രായോഗികമായി നടപ്പാക്കാൻ കഴിയില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ 25 പാർട്ടികള്‍ ഒരുമിച്ച് നിന്നാണ് ഞങ്ങളെ നേരിട്ടത്. അതില്‍ എല്‍ഡിഎഫും യുഡിഎഫും വെല്‍ഫയർ പാർട്ടിയും എല്ലാം ഉണ്ട്. ട്വിൻ്റി 20 മത്സരിച്ച സ്ഥലങ്ങളില്‍ അരിവാള്‍ ചുറ്റികയും കൈപ്പത്തിയും ഉണ്ടായിരുന്നില്ല. എന്നിട്ടും 89 ഇടങ്ങളില്‍ ജയിച്ചു. സീറ്റ് എണ്ണം 10 ശതമാനം കൂടി. തകർക്കാൻ പറ്റാത്ത പാർട്ടിയായി വളർന്നിരിക്കുന്നു. ട്വിൻ്റി 20 യെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്ക് ഉള്ള മറുപടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദിയുടെ കാഴ്ചപ്പാടിനൊപ്പം കേരളത്തെ മാറ്റിയെടുക്കാൻ ഉള്ള ദൗത്യത്തിന്റെ ഞങ്ങളും ഭാഗമാകുകയാണ്. ഞങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് എങ്ങനെ കേരളത്തെ മാറ്റാമെന്ന് കാട്ടി കൊടുക്കണം. അതുകൊണ്ടാണ് എൻഡിഎയില്‍ ചേർന്നത്. ട്വിൻ്റി 20 രാഷ്‌ട്രീയ ശക്തിയതിന് ശേഷം വിവിധ രാഷ്‌ട്രീയ പാർട്ടികള്‍ മുന്നണി പ്രവേശനം സംബന്ധിച്ച് ചർച്ച നടത്താറുണ്ട്.
എന്നാല്‍ പരമ്പരാഗത രീതിയില്‍ ചിന്തിക്കുന്ന കേരളത്തെ നശിപ്പിക്കുന്ന രാഷ്‌ട്രീയ പാർട്ടികള്‍ക്ക് എതിരെയാണ് ട്വിൻ്റി 20 യുടെ നിലപാട്. രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന ആളുകള്‍ക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.
എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തില്‍ തുടക്കമിട്ട ട്വിൻ്റി 20 ഇന്ന് കേരളത്തിലെ നിർണായക ശക്തിയാണ്. നാല് പഞ്ചായത്തുകളില്‍ ഭരണമുണ്ട്. 89ലേറെ ജനപ്രതിനിധികളും ട്വിൻ്റി 20 ക്കുണ്ട്. കൂടാതെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ പ്രതിപക്ഷ സ്ഥാനവുമുണ്ട്.














































































