ന്യൂഡൽഹി: ആദായ നികുതി ഒഴിവാക്കാനാണ് പലരും പല നിക്ഷേപങ്ങളിലും പണം ചെലവാക്കുന്നത്. മിക്ക നിക്ഷേപങ്ങൾക്കും കേന്ദ്രസർക്കാർ ആദായ നികുതി ഇളവ് നൽകിയിട്ടുണ്ട്. ഇത് കണ്ട് ഇത്തരം നിക്ഷേപങ്ങളിൽ പണം ഇറക്കി ആദായ നികുതി തേടുന്നവരുണ്ട്. എന്നാൽ, നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശയ്ക്കും ഇനി മുതൽ ആദായ നികുതി അടയ്ക്കേണ്ടി വരും. പലിശ 5,000 രൂപയിൽ കൂടിയാൽ വ്യക്തികൾ നികുതി അടയ്ക്കാൻ ബാധ്യസ്ഥരാണ്. സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള പലിശ ഒരു വരുമാന മാർഗ്ഗമായി കാണുന്നവരുണ്ട്. മുതിർന്ന പൗരന്മാരിൽ പലരുടെയും പ്രധാന വരുമാന ശ്രോതസ് ഇതാണ്. ഇത്തരക്കാർക്ക് ഇത് തിരിച്ചടിയാണ്. നിക്ഷേപങ്ങളിൽ നിന്ന് സാമ്പത്തിക വർഷത്തിൽ ലഭിക്കുന്ന പലിശ, പരിധിൽ കൂടുതലായാൽ മുൻകൂറായി ആദായ നികുതി കിഴിച്ച് (ടിഡിഎസ്) മാത്രമേ പണം നൽകുകയുള്ളൂ. ഇതിനെ പറ്റി വിശദമായി നോക്കാം. ഏതൊക്കെ സാഹചര്യങ്ങളിലാണ് പലിശ വരുമാനത്തില്‍ നിന്ന് ആദായ നികുതി പിടിക്കുകയെന്ന് നോക്കാം. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 194 എ പ്രകാരം സെക്യൂരിറ്റികളൊഴികെയുള്ള നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് മുന്‍കൂറായി ഈടാക്കും. അതായത് നികുതി കിഴിച്ചുള്ള തുക മാത്രമേ നിക്ഷേപകന് ലഭിക്കുകയുള്ളൂ. സ്ഥിര നിക്ഷേപം, ആവർത്തന നിക്ഷേപം എന്നിവയ്ക്കും ഇത് ബാധകമാണ്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലെ പലിശ ഈ പരിധിയിൽ വരുന്നതല്ല. 194 എ പ്രകാരം പരിധിക്ക് അപ്പുറം പലിശ ലഭിച്ചാല്‍ പലിശ നൽകുന്നയാൾ/ കമ്പനി ടിഡിഎസ് പിടിക്കണം. 10 % ആണ് പരിധി കഴിഞ്ഞാലുള്ള നികുതി. പാന്‍ കാര്‍ഡ് നല്‍കാത്തവരിൽ നിന്ന് 20 % നികുതി പിടിക്കും.
ബാങ്കിംഗ് സ്ഥാപനങ്ങളിലെ നിക്ഷേപത്തില്‍ നിന്നുള്ള പലിശ 40,000 ത്തില്‍ കൂടിയാലാണ് നികുതി അടക്കേണ്ടി വരിക. മുതിര്‍ന്ന പൗരന്മാര്‍ക്കിത് 50,000 രൂപയാണ്. സഹകരണ സൊസൈറ്റികളില്‍ നിന്നുള്ള പലിശയും ഇതേ തുക കടന്നാലാണ് ടിഡിഎസ് ഈടാക്കുക. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലെ പലിശ 50,000 കൂടിയാല്‍ മുതിര്‍ന്ന പൗരന്മാര്‍ നികുതി നല്‍കേണ്ടി വരും. 40,000 രൂപയാണ് സാധാരണ നിക്ഷേപകര്‍ക്കുള്ള തുക. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപത്തില്‍ നിന്നുള്ള പലിശ 5,000 രൂപ കടന്നാൽ നികുതി നൽകേണ്ടി വരും.