യുകെ: രണ്ടു വര്‍ഷത്തിനു ശേഷം ഇന്ന് നാട്ടിലേക്ക് പോകുവാന്‍ പ്രതിഭ കേശവൻ (38) ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെയാണ് മരണ വാര്‍ത്ത എത്തിയത്.പ്രതിഭ കേശവൻ (38) അമ്മയുടെ വരവും തിരിച്ച് അമ്മയ്‌ക്കൊപ്പം യുകെയിലേക്ക് പറക്കുന്നതും സ്വപ്‌നം കണ്ടിരുന്ന പ്രതിഭയുടെ മക്കള്‍ മരണവാര്‍ത്ത അറിഞ്ഞ് തകര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. ഇത്തവണ നാട്ടില്‍ പോയി മടങ്ങുമ്പോള്‍ ഭര്‍ത്താവിനെയും മക്കളേയും മാതാപിതാക്കളെയും എല്ലാം ഒപ്പം കൊണ്ടുവരാനായിരുന്നു പ്രതിഭ തീരുമാനിച്ചിരുന്നത്. അതിനായുള്ള വിസാ ആവശ്യങ്ങള്‍ക്കായി എംബസിയിലേക്ക് ഇന്ന് കുടുംബസമേതം എല്ലാവരും പോകാനിരിക്കെയാണ് പ്രതിഭയുടെ മരണ വാര്‍ത്ത എത്തിയത്.
രണ്ടര വര്‍ഷം മുമ്പാണ് പ്രതിഭ യുകെയിലെത്തിയത്. വാടക വീട്ടിലായിരുന്നു താമസം. പ്രതിഭയുടെ ഏക സഹോദരിയും നഴ്‌സുമായ പ്രതീക്ഷയും കുടുംബവും ലണ്ടനില്‍ ക്രോയിഡോണില്‍ ആണ് താമസം. നാട്ടില്‍ നിന്നും കുടുംബം എത്തുന്നതിനാല്‍ രണ്ടു ദിവസം മുമ്പാണ് പ്രതിഭ കുടുംബസമേതം താമസിക്കുവാന്‍ വീട് എടുത്തത്. ഈ വീട്ടില്‍ ഒറ്റക്കായിരുന്നു. പ്രതിഭ ഇന്ന് നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചിട്ടുള്ളതിനാല്‍ തന്നെ യാത്രയുടെ ഒരുക്കങ്ങള്‍ എങ്ങനെയായെന്നറിയാന്‍ പ്രതീക്ഷ ഏറെ നേരം പ്രതിഭയെ ഫോണ്‍ വിളിച്ചിട്ടും എടുത്തിരുന്നില്ല. എന്താണ് കാരണമെന്ന് അറിയാത്തതിനാല്‍ ഉടന്‍ തന്നെ പ്രതീക്ഷ ചേച്ചിയുടെ സുഹൃത്തിനെ ബന്ധപ്പെടുകയും വീട് വരെ പോയി നോക്കുവാന്‍ ആവശ്യപ്പെടുകയും ആയിരുന്നു.സുഹൃത്ത് എത്തിയപ്പോള്‍ വീട് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. കോളിംഗ് ബെല്ലടിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് വാടക വീടിന്റെ ഉടമയെ ബന്ധപ്പെടുകയും അകത്ത് കയറി നോക്കിയപ്പോള്‍ അനക്കമില്ലാതെ കിടക്കുകയും ആയിരുന്നു.
പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കൊണ്ടുപോകാനുള്ള സംവിധാനങ്ങള്‍ സാംസ്‌കാരിക സംഘടനയായ കൈരളി യുകെയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഒക്കെ സജീവം ആയിരുന്നു പ്രതിഭ. രണ്ട് പെണ്‍ മക്കളാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം കാംബ്രിഡ്ജില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം ആണ് നാട്ടില്‍ എത്തിക്കുക. ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് സൂചന.
മക്കളെ നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം നിര്‍ത്തിയിട്ടാണ് പ്രതിഭ യുകെയിലേക്ക് വിമാനം കയറിയത്. ഈ യാത്രയില്‍ മക്കളേയും കണ്ട് അവരെയും കൂട്ടി തിരികെ യുകെയിലേക്ക് എത്താനാണ് പ്രതിഭ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ നല്ല ജീവിതവും സ്വപ്‌നങ്ങളുമെല്ലാം ബാക്കിയാക്കി പ്രതിഭ മരണത്തിനു കീഴടങ്ങിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പ്രിയപ്പെട്ടവരെല്ലാം അറിഞ്ഞത്.
രണ്ടു വര്‍ഷം മുമ്പ് എയര്‍ ഇന്ത്യ വിമാനത്തിലെ പ്രസവ രക്ഷാ ദൗത്യത്തില്‍ പങ്കാളിയായ പ്രതിഭ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സാണ്. 2021 ഒക്ടോബര്‍ അഞ്ചിന് രാത്രി ലണ്ടനില്‍നിന്നും കൊച്ചിയിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ഡ്രീം ലൈനര്‍ വിമാനത്തില്‍ യാത്രയിലായിരുന്നു പ്രതിഭ പത്തനംതിട്ട സ്വദേശിനിയായ മരിയാ ഫിലിപ്പിന്റെ പ്രസവത്തിന് തുണയായത്. ഏഴാം മാസമായിരുന്നു മരിയയ്ക്ക്. ബെഡ് റെസ്റ്റും മരിയയ്ക്ക് നിര്‍ദ്ദേശിച്ചിരുന്നുഎന്നാല്‍ വിമാനം ലണ്ടനില്‍നിന്നും പുറപ്പെട്ട് ഒന്നര മണിക്കൂറിനുള്ളില്‍ത്തന്നെ മരിയാ ഫിലിപ്പിനു പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. കാബിന്‍ ജീവനക്കാരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടറും ഒരു എംബിബിഎസ് വിദ്യാര്‍ത്ഥിയും നാലു നഴ്സുമാരും യുവതിയെ സഹായിക്കാനായെത്തി. ഇവരില്‍ ഒബ്സ്ട്രറ്റിക് തിയേറ്റര്‍ പരിചയമുണ്ടായിരുന്നത് പ്രതിഭയ്ക്കു മാത്രമായിരുന്നു. തുടര്‍ന്നു യാത്രക്കാരിയുടെ പ്രസവ സഹായത്തിനു പ്രതിഭ നേതൃത്വം നല്‍കുകയായിരുന്നു.
അടിയന്തിര വൈദ്യസഹായം നല്‍കിയ പ്രതിഭ അടക്കമുള്ള മെഡിക്കല്‍ സംഘത്തിന് കൊച്ചിയിലെത്തിയപ്പോള്‍ അഭിനന്ദന പ്രവാഹമായിരുന്നു. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി മുന്‍പും ജനശ്രദ്ധ നേടിയിട്ടുള്ള പ്രതിഭയുടെ വിയോഗ വാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവരെല്ലാം. പിതാവ് കുമരകം കദളിക്കാട്ടുമാലിയില്‍ കെ. കേശവന്‍ റിട്ടയേര്‍ഡ് അധ്യാപകനാണ്. കുമരകം നോര്‍ത്ത് സിപിഎം ലോക്കല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം.