ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ബിജെപി അംഗത്വം സ്വീകരിച്ചത്. പാർലമൻററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് കിരൺ കുമാർ റെഡ്ഡിക്ക് അംഗത്വം നൽകിയത്. നാല് തവണ കോൺഗ്രസ് എംഎൽഎയായിരുന്നു. സ്പീക്കർ, ചീഫ് വിപ്പ് പദവികളും വഹിച്ചിട്ടുണ്ട്. അവിഭക്ത ആന്ധ്രാപദേശിലെ അവസാന മുഖ്യമന്ത്രിയായിരുന്നു. ആന്ധ്രാ പ്രദേശ് വിഭജിക്കാനുള്ള തീരുമാനത്തിന് അദ്ധേഹം എതിരായിരുന്നു. 2014 ൽ സ്വന്തം പാർടിയുണ്ടാക്കി കോൺഗ്രസിൽ നിന്ന് പുറത്ത് പോയെങ്കിലും പിന്നീട് പാർടിയിലേക്ക് മടങ്ങിവരികയായിരുന്നു. കഴിഞ്ഞ മാസം 11 നാണ് കോൺഗ്രസ് അംഗത്വം രാജിവെച്ചുകൊണ്ട് പാർടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്ക് കിരൺ കുമാർ റെഡ്ഡി കത്ത് നൽകിയത്.
കിരൺ കുമാർ റെഡ്ഡിയുടെ വരവ് ദക്ഷിണേന്ത്യയിൽ ബിജെപിയെ ശക്തിപ്പെടുത്തുമെന്ന് പ്രഹ്ളാദ് ജോഷി പറഞ്ഞു. ആന്ധ്രാപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയുടെ മുഖമായി കിരൺ കുമാർ റെഡ്ഡി മാറുമെന്നാണ് കരുതുന്നത്. കർണാടകാ നിയമസഭാ തിരഞ്ഞെടുപ്പിൽ കിരൺ കുമാർ റെഡ്ഡിയുടേയും അനിൽ കെ ആൻറണിയുടേയും വരവ് ഗുണം ചെയ്യും എന്നും ബിജെപി വിലയിരുത്തുന്നുണ്ട്.