ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന് മധുവിന്‍റെ അമ്മ മല്ലി കത്ത് നൽകി.
രണ്ട് സാക്ഷികൾ കൂറുമാറിയതിന് പിന്നാലെയാണ് പ്രോസിക്യൂഷനെ മാറ്റണമെന്നാവശ്യപ്പെട്ട് അമ്മ കത്ത് നൽകിയത്.
കേസിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. സ്പെഷ്യൽ പ്രോസിക്യൂട്ടര്‍ അഡ്വ. സി രാജേന്ദ്രന് വിചാരണയിൽ പരിചയക്കുറവുണ്ടെന്നും രണ്ട് സാക്ഷികൾ കൂറുമാറിയത് പ്രോസിക്യൂട്ടറുടെ വീഴ്ചയാണെന്നുമാണ് ആരോപണം.
അഡീഷണൽ പ്രോസിക്യൂട്ടറെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് ഇവരുടെ ആവശ്യം.
പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം എന്നാവശ്യപ്പെട്ട് മധുവിന്റെ സഹോദരി സരസു കഴിഞ്ഞ ദിവസം മണ്ണാർക്കാട് വിചാരണ കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ സർക്കാർ നിയമിച്ച അഭിഭാഷകനെ കോടതിയല്ല മാറ്റേണ്ടതെന്ന് വിചാരണ കോടതി വിശദീകരിച്ചു.
കുടുംബത്തിന് അങ്ങനെ ഒരാവശ്യം ഉണ്ടെങ്കിൽ സർക്കാരിനെ സമീപിക്കണമെന്നും കോടതി നിർദേശിച്ചു.
ഇതേ തുടർന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്ന വരെ വിചാരണ നിർത്തിവയ്ക്കണമെന്ന ആവശ്യം കുടുംബം കോടതിയെ അറിയിച്ചു.
ഇത് പരിഗണിച്ച് ചൊവ്വാഴ്ച വരെ സാക്ഷി വിസ്താരം നിർത്തിവയ്ക്കുകയായിരുന്നു. ഇക്കാര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനും അല്ലാത്ത പക്ഷം ചൊവ്വാഴ്ച സാക്ഷി വിസ്താരം പുനരാരംഭിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.