കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉപജാപക സംഘത്തിന്റെ തടവിലെന്ന് പാർട്ടി വിട്ട ടി കെ ഗോവിന്ദൻ. സിപിഎം തന്റെ കുടുംബം തകർക്കാൻ ശ്രമിച്ചെന്നും എം വി ഗോവിന്ദൻ ഭാര്യയെ പിൻഗാമിയാക്കുന്നത് പലതും മറയ്ക്കാൻ വേണ്ടിയെന്നും ടി കെ ഗോവിന്ദൻ ആരോപിച്ചു. തളിപ്പറമ്പിൽ ജയിച്ചാലും തോറ്റാലും പാർട്ടിയെ തിരുത്തിക്കാനുള്ള പോരാട്ടം തുടരുമെന്നും ഗോവിന്ദൻ വിവിധ മാധ്യമങ്ങളോട് പറഞ്ഞു.
എം വി ഗോവിന്ദൻ ഉപജാപകസംഘത്തിൻറെ തടവിലാണെന്നും സിപിഎം തൻ്റെ കുടുംബം തകർക്കാൻ ശ്രമിക്കുന്നുവെന്നും തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി കെ ഗോവിന്ദൻ. അതിൽ പ്രതിഷേധിച്ചാണ് ഏരിയ കമ്മിറ്റിയംഗമായ ഭാര്യ തനിക്കായി പരസ്യമായി രംഗത്തിറങ്ങിയത്. പിണറായി ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്തിരുന്നെങ്കിൽ പി കെ ശ്യാമള സ്ഥാനാർത്ഥിയാകില്ലായിരുന്നു. പിണറായിക്കുണ്ടായ ദൗർബല്യത്തിൻ്റെ കാരണം മനസ്സിലാകുന്നില്ല. പാർട്ടി മെഷിനറി പൂർണമായും തളിപ്പറമ്പിൽ കേന്ദ്രീകരിക്കുന്നു. പലതും മറയ്ക്കാനുള്ളതിനാലാണ് എം വി ഗോവിന്ദൻ ഭാര്യയെ പിൻഗാമിയാക്കുന്നത്. ഇതിൻ്റെ തെളിവുകൾ വൈകാതെ പുറത്ത് വിടുമെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു. പാട്ടിയെ തിരുത്തിക്കാനുള്ള പോരാട്ടം തെരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും തുടരുമെന്നും കോണ്‍ഗ്രസിൽ അംഗമാകില്ലെന്നും അദ്ദേഹം പറഞ്ഞു.














































































