തിരുവനന്തപുരം: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാന സ്‌കൂള്‍ കായികോത്സവം ഇന്നു മുതല്‍ തിരുവനന്തപുരത്ത്. നാല് ദിവസത്തെ കായികമേള ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലും യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലുമായാണ് നടക്കുന്നത്. മത്സരങ്ങള്‍ ഇന്നു രാവിലെ 7ന് ആരംഭിച്ചു. 9ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു കൊടിയേറ്റും. ഇന്നത്തെ മത്സരങ്ങള്‍ വൈകിട്ട് 5ന് സമാപിക്കും. തുടര്‍ന്ന് പതിന്നാല് ജില്ലാ ടീമുകളും മാര്‍ച്ച് പാസ്റ്റിനായി ഗ്രൗണ്ടില്‍ അണിനിരക്കും. 63-മത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഒന്നാം സ്ഥാനം നേടിയ പാലക്കാട് ജില്ല ഏറ്റവും മുന്നിലും, ബാക്കി ജില്ലകള്‍ ആല്‍ഫബെറ്റിക് ഓര്‍ഡര്‍ അനുസരിച്ചും, ഏറ്റവും അവസാനം ആതിഥേയരായ തിരുവനന്തപുരം ജില്ലയും മാര്‍ച്ച് പാസ്റ്റില്‍ അണിനിരക്കും. തുടര്‍ന്ന് ദീപശിഖ റാലി ഗ്രൗണ്ടില്‍ പ്രവേശിക്കും.

ദീപശിഖ കായികതാരങ്ങള്‍ കൈമാറി ഒളിമ്പ്യന്‍ മുഹമ്മദ് അനസ് യഹിയക്ക് കൈമാറുകയും അദ്ദേഹം 64-മത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ദീപശിഖ തെളിയിക്കുകയും ചെയ്യും. തുടര്‍ന്ന് ഉത്ഘാടന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പിന്നാലെ ടീം ക്യാപ്റ്റന്മാര്‍ പ്രതിജ്ഞ ചൊല്ലും. ഉത്ഘാടനത്തിനു ശേഷം വിവിധ സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ ഉണ്ടായിരിക്കും. നാലു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് തലസ്ഥാന നഗരി കായികോത്സവത്തിന് ആതിഥ്യം വഹിക്കുന്നത്.സബ് ജൂനിയര്‍ ബോയ്‌സ് & ഗേള്‍സ്, ജൂനിയര്‍ ബോയ്‌സ് & ഗേള്‍സ്, സീനിയര്‍ ബോയ്‌സ് & ഗേള്‍സ് എന്നീ ആറ് കാറ്റഗറികളിലായി ആകെ 2737 മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഇതില്‍ 1443 ആണ്‍കുട്ടികളും, 1294 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. മുന്നൂറ്റി അമ്പതോളം ഒഫീഷ്യല്‍സും ഈ മേളയില്‍ ഉണ്ടാകും.ഇന്ത്യയില്‍ തന്നെ ആദ്യമായി ഇത്തവണ സംസ്ഥാന സ്‌കൂള്‍ കായികോത്സവം പകലും രാത്രിയുമായി നടത്തുകയാണ്. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കണ്‍ട്രി മത്സരങ്ങളും പത്ത് ടീം ഇനങ്ങളും ഉള്‍പ്പെടെ ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.