തെങ്കാശിയിൽ റയിൽവേ ജീവനക്കാരിക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമം അന്വേഷിക്കാൻ പ്രത്യേക റയിൽവേ പൊലീസ് സംഘം. ഡിഎസ്പിയുടെ നേതൃത്വത്തിൽ ഇരുപതംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ സംബന്ധിച്ച് നിർണ്ണായക വിവരം ലഭിച്ചതായി പോലീസ്. ക്രൂരമായ അതിക്രമമാണ് മകൾക്ക് നേരിടേണ്ടിവന്നതെന്ന് യുവതിയുടെ മാതാപിതാക്കൾ. ഇക്കഴിഞ്ഞ 16ന് രാത്രിയാണ് തെങ്കാശി പാവുചത്രത്ത് റെയിൽവേ ഗേറ്റ് കീപ്പറായ മലയാളി യുവതിയ്ക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്.സംഭവം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴും പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.

റെയിൽവേ ഡി സി പി പൊന്നുച്ചാമിയുടെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘമാണ് നിലവിൽ കേസ്സ് അന്വേഷിക്കുന്നത്. അക്രമി തമിഴ് സംസാരിക്കുന്ന ആളാണെന്ന് യുവതി അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് അക്രമി ഭീഷണിപ്പെടുത്തിയെന്ന് ഇരയായ യുവതിയുടെ പിതാവ് പറഞ്ഞു. മകളുടെ ശരീരമാസകലം ക്ഷതമേറ്റ പാടുകൾ ഉണ്ടെന്നും പരസഹായം ഉണ്ടെങ്കിൽ മാത്രമേ മകൾക്ക് നടക്കാൻ കഴിയൂവെന്നും മാതാവ്.പ്രതിയുടേത് എന്ന് സംശയിക്കുന്നയാളുടെ ചെരുപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.ചെരുപ്പിൽ പെയിൻ്റിൻ്റെ അടയാളമുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ആണ് പ്രതി പെയിൻ്റിംഗ് തൊഴിലാളിയാണ് എന്ന പ്രാഥമിക നിഗമനത്തിൽ പോലീസ് എത്തിയിരിക്കുന്നത്.