ന്യൂഡല്‍ഹി : ആകാശ പ്രതിരോധം ശക്തമാക്കാന്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ റഷ്യന്‍ നിര്‍മ്മിത മിസൈല്‍ പ്രതിരോധ സംവിധാനം എസ്.400 ഇന്ത്യയിലെത്തും. റഷ്യന്‍ ഉപ പ്രധാനമന്ത്രി യൂറി ബോറിസോവാണ് എസ്.400 ഒന്നരവര്‍ഷത്തിനുള്ളില്‍ ഇന്ത്യക്ക് കൈമാറുമെന്ന് സ്ഥിരീകരിച്ചത്. കരാറുമായി ബന്ധപ്പെട്ട് ആദ്യ ഗഡു ഇന്ത്യ കൈമാറിക്കഴിഞ്ഞെന്നും എല്ലാം തീരുമാനിച്ചതു പോലെ തന്നെ നടക്കുമെന്നും ബോറിസോവ് വ്യക്തമാക്കി.
വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ , ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ കഴിഞ്ഞ മാസം റഷ്യയിലെത്തി വിവരങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം കഴിഞ്ഞ ദിവസങ്ങളിലും നടന്നിരുന്നു. തുടര്‍ന്നാണ് കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വേഗത കൈവരിച്ചത്. അമേരിക്കയുടെ ഉപരോധത്തിന്റെ നിഴലിലായിരുന്നു ഇതുവരെ ഇന്ത്യ റഷ്യ കരാര്‍.അഞ്ച് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ 5.43 ബില്യണ്‍ യു.എസ് ഡോളറിന്റെ കരാറാണ് ഇന്ത്യയും റഷ്യയും ഒപ്പിട്ടിരിക്കുന്നത്.
400 കിലോമീറ്റര്‍ പരിധിയില്‍ വ്യോമമാര്‍ഗ്ഗമെത്തുന്ന ഏത് ആയുധവും നിമിഷങ്ങള്‍ക്കുള്ളില്‍ എസ്-400 ല്‍ നിന്ന് പായുന്ന മിസൈലുകള്‍ ഭസ്മമാക്കും .ഒന്നര ട്രില്യണ്‍ ഡോളര്‍ ചെലവാക്കി അമേരിക്ക കണ്ടുപിടിച്ച എഫ് -35 ഫൈറ്റര്‍ ജെറ്റ് പോലും എസ് -400 നു മുന്നില്‍ മുട്ടുമടക്കും .
00 കിലോമീറ്റര്‍ പരിധിയിലെത്തുമ്ബോള്‍ തന്നെ ശത്രു വിമാനങ്ങളുടെ സാന്നിദ്ധ്യം എസ് -400 മനസ്സിലാക്കും . മൂന്ന് വ്യത്യസ്ത മിസൈലുകളാണ് ശത്രുവിനെതിരെ തൊടുക്കാന്‍ തയ്യാറായി നില്‍ക്കുക . ദീര്‍ഘദൂര മിസൈലായ 40 എന്‍ 6 , മദ്ധ്യദീര്‍ഘ ദൂര മിസൈലായ 48 എന്‍ 6 , മദ്ധ്യദൂര മിസൈലായ 9എം96 എന്നിവയാണവ.
എട്ട് ലോഞ്ചറുകളും ഒരു നിയന്ത്രണ കേന്ദ്രവും ശക്തിയേറിയ റഡാറും 16 മിസൈലുകളുമാണ് എസ് -400 ട്രയമ്ഫിലുള്ളത് . മണിക്കൂറില്‍ 17,000 കിലോമീറ്റര്‍ സ്പീഡില്‍ വരുന്ന വ്യോമാക്രമണ സംവിധാനത്തെപ്പോലും തകര്‍ക്കാന്‍ ഇതിനു കഴിയും. ഇന്ത്യ വാങ്ങുന്ന അഞ്ചെണ്ണതില്‍ മൂന്നെണ്ണം പടിഞ്ഞാറ് ഭാഗത്തും രണ്ടെണ്ണം കിഴക്ക് ഭാഗത്തും വിന്യസിക്കും . കിഴക്ക് ഭാഗത്തുള്ളത് ചൈനീസ് ആക്രമണത്തെയും പടിഞ്ഞാറ് ഭാഗത്തുള്ളത് പാകിസ്ഥാന്‍ ആക്രമണത്തെയും പ്രതിരോധിക്കും .