ന്യൂഡൽഹി: ഉത്തരകാശി രക്ഷാദൗത്യത്തെയും തുരങ്കത്തിനുള്ളിൽ കുടുങ്ങിപ്പോയിട്ടും തളരാതെ പോരാടിയ തൊഴിലാളികളെയും പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴിലാളികളുടെ ധീരതയും ക്ഷമാശീലവും ആവേശകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.വെല്ലുവിളിയുടെ ഈ ഘട്ടത്തിൽ തൊഴിലാളികളുടെ കുടുംബാംഗങ്ങൾ പ്രകടിപ്പിച്ച ധൈര്യവും മനസാന്നിദ്ധ്യവും എത്ര അഭിനന്ദിച്ചാലും മതിയാകില്ല. രക്ഷാദൗത്യത്തിൽ പങ്കാളികളായ എല്ലാവരുടെയും ആത്മാർത്ഥതക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രക്ഷാപ്രവർത്തകരുടെയും തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും നിശ്ചയദാർഢ്യം അഭിമാനകരമാണ്. മാനവികതയുടെയും കൂട്ടായ്മയുടെയും പുതിയ അദ്ധ്യായം രചിക്കുന്നതാണ് ഈ മോചനമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.തൊഴിലാളികളെ രക്ഷിക്കാൻ സാധിച്ചത് പരിപൂർണമായ ആശ്വാസവും സന്തോഷവും പകരുന്ന വാർത്തയാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. വിവിധ വിഭാഗങ്ങൾ ഏകോപനത്തോടെ ഇവിടെ പ്രവർത്തിച്ചു. സമീകാലത്തെ ഏറ്റവും സംതൃപ്തികരമായ രക്ഷാദൗത്യമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.എല്ലാവരുടെയും ആത്മാർത്ഥവും അക്ഷീണവുമായ പ്രവർത്തനം വിജയം കണ്ടിരിക്കുന്നു. രാജ്യത്തിന്റെ പ്രാർത്ഥന ഈ ദൗത്യത്തിനൊപ്പം ഉണ്ടായിരുന്നുവെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.