കർണാടകത്തിൽ മുഖ്യമന്ത്രിയാവാൻ കൂടുതൽ എം.എൽ.എമാരുടെ പിന്തുണ ഡി.കെ.ശിവകുമാറിന് ലഭിച്ചെങ്കിലും വിട്ടുവീഴ്ചയില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയതോടെ തീരുമാനം ഹൈക്കമാൻഡിന് വിട്ടു.
മൂന്ന് ഒത്തുതീർപ്പ് നിർദ്ദേശങ്ങളാണ് കേന്ദ്രനേതൃത്വം ഇരുവരുടെയും മുന്നിൽ വച്ചിരിക്കുന്നത്. രണ്ടുപേരെയും അനുനയിപ്പിച്ച്ഒരുതീരുമാനത്തിലെത്താനാണ് കേന്ദ്രശ്രമം. അതേസമയം, പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ 18ന് നടത്താനും തീരുമാനിച്ചു.
ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകരായ സുശീൽകുമാർ ഷിൻഡെ, ദീപക് ബാബരിയ, ജിതേന്ദ്രസിംഗ് തുടങ്ങിയവർ ഇന്നലെ ബെംഗളൂരു ഷാംഗ്രില്ല ഹോട്ടലിൽ വച്ച് എം.എൽ.എമാരുമായി പ്രത്യേകം ചർച്ച നടത്തി. 68 എം.എൽ.എമാരും ഡി.കെ.ശിവകുമാറിനെ പിന്തുണച്ചു. സിദ്ധരാമയ്യയ്ക്ക് 59 പേരുടെപിന്തുണയാണ് കിട്ടിയത്. 8 പേർ ജി.പരമേശ്വര മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു.
ഇതുസംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര നിരീക്ഷകർ പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കൈമാറും.