കേരളത്തിലേക്ക് തോക്ക് കടത്താൻ ശ്രമിച്ച കേസിൽ കർണാടക പൊലീസ് അറസ്റ്ര് ചെയ്ത ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളിലൊരാളായ ടി.കെ.രജീഷിന് തീവ്രവാദ ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നു. ബംഗളൂരു കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കഴിഞ്ഞ 9ന് ബി.എം.ഡബ്ല്യു കാറിൽ മൂന്ന് തോക്കുകളും 99 ബുള്ളറ്റുകളും കേരളത്തിലേക്ക് കടത്താൻ ശ്രമിക്കവേ നീരജ് ജോസഫ് എന്ന മലയാളി പിടിയിലായിരുന്നു. രജീഷ് പറഞ്ഞിട്ടാണ് ആയുധങ്ങൾ വാങ്ങിയതെന്നായിരുന്നു ഇയാളുടെ മൊഴി.
തുടർന്നാണ് കഴിഞ്ഞ ദിവസം രജീഷിനെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കബ്ബൺ പാർക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആയുധക്കടത്ത് കേസായതിനാൽ ഇതിൽ തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കമാണ് കർണാടക പൊലീസ് പരിശോധിക്കുന്നത്. നീരജിനെ ചോദ്യം ചെയ്തതിൽ നിന്ന് മ്യാൻമറിൽ നിന്ന് നാഗാലാൻഡ് അതിർത്തി വഴി തോക്കുകളും ബുള്ളറ്റുകളും ഇന്ത്യയിലേക്ക് കടത്തിയെന്ന വിവരം ലഭിച്ചിരുന്നു. 70,000 രൂപയ്ക്കാണ് ആയുധങ്ങൾ വാങ്ങിയതെന്നും മൊഴി നൽകിയിരുന്നു.