പാലക്കാട്: പാടൂർ ഉത്സവത്തിനിടെ ആനയിടഞ്ഞ് ഏറെ നേരം പരിഭ്രാന്തി പരത്തി. കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇടഞ്ഞത്. എഴുന്നള്ളത്തിന് ആനപ്പന്തലിൽ അണിനിരന്നതിനു ശേഷമാണ് ആന മുന്നോട്ട് ഓടി പരിഭ്രാന്തി പരത്തിയത്. ഉടൻ തന്നെ എലിഫൻ്റ് സ്ക്വാഡും പാപ്പാന്മാരും ആനയെ തളച്ചതിനാൽ വൻ അപകടം ഒഴിവായി. പിറകിൽ നിന്നിരുന്ന ആന ചിന്നം വിളിച്ചതിൽ പ്രകോപിതനായാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മുന്നോട്ട് ഓടിയത്. ഓടുന്നതിനിടെ ഒന്നാം പാപ്പാൻ നെന്മാറ കരിമ്പാറ സ്വദേശി രാമൻ(63) ആനക്കിടയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാടൂർ തെക്കേകളം രാധിക, അനന്യ എന്നിവർക്കും പരിക്കേറ്റു. ഇവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.













































































