ഇസ്രായേലുമായുള്ള സംഘർഷത്തിൽ മറുപക്ഷം ചേർന്ന് ആക്രമണം നടത്തിയ യുഎസിന് എതിരെ മുന്നറിയിപ്പുമായി ഇറാൻ. തങ്ങളുടെ ആണവ പദ്ധതിക്കെതിരായ ആക്രമണങ്ങളിലൂടെ നയതന്ത്രം തകർക്കാൻ അമേരിക്ക തീരുമാനിച്ചതായും ഇതിനുള്ള തിരിച്ചടിയുടെ സമയം, സ്വഭാവം, വ്യാപ്‌തി എന്നിവ ഇറാനിയൻ സൈന്യം തീരുമാനിക്കുമെന്നും അവർ പറഞ്ഞു.
'അന്താരാഷ്ട്ര നിയമപ്രകാരം യുഎസ് ആക്രമണത്തിനും ഇസ്രായേലി കടന്നുകയറ്റത്തിനും എതിരെ സ്വയം പ്രതിരോധിക്കാനുള്ള പൂർണവും നിയമാനുസൃതവുമായ അവകാശം ഇറാൻ നിലനിർത്തിയിട്ടുണ്ടെങ്കിലും, ഇറാന്റെ ആനുപാതിക പ്രതികരണത്തിന്റെ സമയം, സ്വഭാവം, വ്യാപ്‌തി എന്നിവ തീരുമാനിക്കുന്നത് അതിന്റെ സായുധ സേനയായിരിക്കും' യുഎന്നിലെ ഇറാൻ അംബാസഡർ അമീർ സഈദ് ഇറവാനി വ്യക്തമാക്കി.
ഇസ്ലാമിക് റിപ്പബ്ലിക്കിനുള്ളിലെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചുകൊണ്ട് ഇറാനെതിരായ ഇസ്രായേലിന്റെ യുദ്ധത്തിൽ അമേരിക്ക പങ്കാളിയായതിന് മണിക്കൂറുകൾക്ക് ശേഷമാണ് നിർണായകമായ യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം ചേർന്നത്.
കെട്ടിച്ചമച്ചതും അസംബന്ധവുമായ ഒരു കാര്യത്തിന്റെ മറവിൽ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ യുഎസ് ആക്രമണം അഴിച്ചുവിട്ടെന്ന് ഇറവാനി ആരോപിച്ചു. മാത്രമല്ല സംഘർഷം ഒഴിവാക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ അട്ടിമറിക്കുന്നതിൽ ഇസ്രായേലിനെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്‌തു. സംഘർഷം രണ്ടാഴ്‌ചയിലേക്ക് കടക്കുമ്പോഴും ഇതുവരെ സമാധാനത്തിനുള്ള സൂചനകൾ ഒന്നും മേഖലയിൽ നിന്ന് ഉയർന്നുവരുന്നില്ല.