ചാലക്കുടി സ്വദേശി ബിജീഷിനെയാണ് എക്സൈസ് സംഘം വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്. സ്വർണ വ്യാപാരവുമായി ബന്ധപ്പെട്ട ഇടപാടിനുള്ള പണമെന്നാണ് പ്രാഥമിക നിഗമനം.
കോയമ്പത്തൂരിൽ നിന്നും എറണാകുളത്തേക്ക് സ്വകാര്യ ബസിലായിരുന്നു ബിജീഷിന്റ യാത്ര. തൃശൂരിൽ ഇറങ്ങി കാത്തു നിൽക്കുന്നയാളിന് പണം കൈമാറുകയായിരുന്നു ലക്ഷ്യം.
ബസ് വാളയാറിലെത്തിയപ്പോഴാണ് എക്സൈസിന്റെ പതിവ് പരിശോധന.
ജോലി ആവശ്യത്തിനായി കോയമ്പത്തൂരിൽ പോയി മടങ്ങുന്നുവെന്നായിരുന്നു ബിജീഷിന്റെ ആദ്യ പ്രതികരണം. വസ്ത്രം പുറത്തേക്കെടുക്കാൻ പറഞ്ഞതോടെ ബിജീഷ് വിസമ്മതിച്ചു. ഉദ്യോഗസ്ഥർ ബാഗ് തുറന്ന് പരിശോധിച്ചു. നോട്ട് കെട്ടുകൾ കണ്ടെടുത്തു.
നാൽപ്പത് ലക്ഷത്തി എഴുപത്തി ഒന്നായിരത്തി അഞ്ഞൂറ് രൂപ. കച്ചവട ആവശ്യത്തിന് കരുതിയ പണമെന്ന് വീണ്ടും മൊഴിമാറ്റം. രേഖ ആവശ്യപ്പെട്ടപ്പോൾ ഒന്നും കയ്യിലില്ലെന്ന് മറുപടി. ഒടുവിൽ പണത്തിനൊപ്പം യുവാവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കമ്മീഷൻ മോഹിച്ച് പണം സുരക്ഷിതമായി വ്യാപാരികൾ കൈമാറിയിരുന്ന സംഘത്തിലെ കണ്ണിയെന്നാണ് പ്രാഥമിക നിഗമനം.