പൂന്തുറ സ്റ്റേഷനിലെ എസ് ഐ, എച്ച് പി. ജയപ്രകാശിനെയാണു പരിശോധന ചോദ്യം ചെയ്ത അഞ്ചംഗസംഘം ഞായറാഴ്ച രാത്രി മർദ്ദിച്ചത്.
പരിശോധനയ്ക്ക് എസ് ഐ ഉൾപ്പെടെ നാലു പേർ ഉണ്ടായിരുന്നതായി പൂന്തുറ പൊലീസ് പറഞ്ഞു. വാഹനങ്ങൾ തടഞ്ഞു പരിശോധിക്കുന്നതിനിടെപ്രദേശവാസികളായ ഒരു സംഘം ആളുകൾ ഇതു ചോദ്യം ചെയ്തു. തർക്കം ഉണ്ടായപ്പോൾ പ്രതികളിൽ ഒരാൾ ഇരുമ്പു കമ്പി എടുത്ത് എസ് ഐയ്ക്കു നേരെ വീശി. ഇതു തടയാൻ ശ്രമിച്ച എസ് ഐയുടെ കൈക്ക് അടിയേറ്റു. തലയിലും മുതുകിലും മർദ്ദിക്കുകയും ചവിട്ടി നിലത്തിടുകയും ചെയ്തു.
പൂന്തുറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ജയപ്രകാശ് ചികിത്സ തേടി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തി ദേഹോപദ്രവം ചെയ്തതിനും അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു.