തനിക്കെതിരെ രോഹിണി സിന്ദൂരി ഫയൽ ചെയ്ത മാനനഷ്ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രൂപ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി .
ന്യൂഡൽഹി: കർണാടകയിലെ ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥമാർ തമ്മിലുള്ള പോരിൽ ഇടപെട്ട് സുപ്രീംകോടതി. ഐ.എ.എസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിക്കെതിരെ ഡി. രൂപ സമൂഹമാധ്യമങ്ങളിലിട്ട പോസ്റ്റുകൾ ഡിലീറ്റ് ചെയ്യാൻ കോടതി വാക്കാൽ നിർദേശിച്ചു. തനിക്കെതിരെ രോഹിണി സിന്ദൂരി ഫയൽ ചെയ്ത മാനനഷ്ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രൂപ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
പോസ്റ്റുകൾ ഡിലീറ്റ് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ രോഹിണിക്കെതിരായ എല്ലാ കമന്‍റുകളും പിൻവലിക്കുന്നുവെന്ന് കാട്ടി പുതിയൊരു പോസ്റ്റ് ഇടണമെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.ഈ വർഷമാദ്യമാണ് കർണാടകയിലെ രണ്ട് ഉന്നതോദ്യോഗസ്ഥരും തമ്മിൽ രൂക്ഷമായ പോര് തുടങ്ങിയത്. കർണാടക ദേവസ്വം കമ്മീഷണറായിരുന്നു രോഹിണി സിന്ദൂരി. കരകൗശല വികസന കോർപറേഷന്‍ മാനേജിങ് ഡയറക്ടറായിരുന്നു ഡി. രൂപ. പരസ്പരം ആരോപണമുന്നയിച്ച് നടത്തിയ പോരിനൊടുവിൽ ഇരുവരെയും സ്ഥലംമാറ്റിയിരുന്നു. പിന്നീട്, രോഹിണി സിന്ദൂരിയെ കർണാടക ഗസറ്റീർ ഡിപ്പാർട്മെന്റിന്റെ ചീഫ് എഡിറ്ററായും ഡി. രൂപയെ ഇന്റേണൽ സെക്യൂരിറ്റി വകുപ്പിൽ ഐ.ജിയായും പുനർനിയമിച്ചിരുന്നു.