തൃശൂർ: ഏഴാമത്ത പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രസവത്തിനുശേഷം യുവതിക്ക് അണുബാധയുണ്ടായിരുന്നെങ്കിലും ഭർത്താവ് ആശുപത്രിയില്‍ കൊണ്ടുപോകാൻ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിന (37) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഭർത്താവ് ഇബ്രാഹിം അക്യൂപങ്ചറിസ്റ്റാണ്.
ദമ്പതികള്‍ക്ക് ഏഴു മക്കളായിരുന്നു എന്ന് ബന്ധുവായ യുവാവ് പറഞ്ഞു. ' ഇതില്‍ രണ്ടു കുഞ്ഞുങ്ങള്‍ മരിച്ചു. മൂന്നു വയസ്സുള്ള കുട്ടി ചികിത്സ ലഭിക്കാതെയാണ് മരിച്ചത്. ഏഴാമത്തെ പ്രസവത്തില്‍ ജനിച്ച കുട്ടി ആറു ദിവസത്തിനു ശേഷം മരണപ്പെടുകയായിരുന്നു. അക്യുപങ്ചറിസ്റ്റായ ഭർത്താവ് വീട്ടില്‍ ആയിരുന്നു പ്രസവം എടുത്തത്. പ്രസവശേഷം ഉള്ള ശുശ്രൂഷകള്‍ മുഹ്സീനയ്‌ക്ക് നല്‍കിയിരുന്നില്ല. അതില്‍ സംഭവിച്ച വീഴ്ചകളാണ് യുവതിയുടെ ജീവൻ എടുത്തത്', ബന്ധുവായ യുവാവ് പറഞ്ഞു.
ചാവക്കാട് ഇടക്കഴിയൂർ സ്വദേശി ഇബ്രാഹിമിന്റെ ഭാര്യയാണ് മുഹ്സിന. 15 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. യുവതിയുടെ കുടുംബവുമായി ഇവർ അടുപ്പും പുലർത്തിയിരുന്നില്ല. ആദ്യം ആറ് പ്രസവം ആശുപത്രിയിലാണ് നടന്നതെന്നാണ് വിവരം. കഴിഞ്ഞ ജനുവരിയിലാണ് ഏഴാമത്തെ പ്രസവം നടന്നത്. പിന്നാലെ യുവതിയുടെ നില വഷളാകുകയായിരുന്നു.
കഴിഞ്ഞ ദിവസം മുഹ്സിനയുടെ മാതാപിതാക്കള്‍ ഇവർ താമസിച്ചിരുന്ന വീട്ടിലെത്തിയിരുന്നു. ഈ സമയത്ത് യുവതി തീർത്തും ആവശനിലയില്‍ ആയിരുന്നു. എന്നിട്ടും യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോകാൻ ഭർത്താവ് സമ്മതിച്ചിരുന്നില്ല. ഒടുവില്‍ ബലംപ്രയോഗിച്ചാണ് യുവതിയെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
ആശുപത്രിയില്‍ വച്ചാണ് യുവതി മരണപ്പെട്ടത്. യുവതിയുടെ ശരീരം വ്രണം കൊണ്ട് പുഴുവരിച്ച നിലയില്‍ ആയിരുന്നു. യുവതിയുടെ സ്വകാര്യ ഭാഗങ്ങളും ഗുരുതരമായ അവസ്ഥയില്‍ ആയിരുന്നു. യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആരെയും പോലീസ് പ്രതി ചേർത്തിട്ടില്ല.













































































