ഇടുക്കി മുരിക്കാശ്ശേരിയിലാണ് സംഭവം. മൂങ്ങാപ്പാറ സ്വദേശി തടിയംപ്ലാക്കല്‍ ബാലമുരളിക്കാണ് (32) കുത്തേറ്റത്. ബാലമുരളിയെ കുത്തിയ പ്രതിയെ അഷറഫിനെ(54) പൊലീസ് അറസ്റ്റു ചെയ്തു
അഷറഫ് എത്തിയ സമയത്ത് ഫാമിലി റൂമില്‍ വിദ്യാര്‍ത്ഥിനികള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. വിദ്യാര്‍ത്ഥിനികള്‍ ഉച്ചത്തില്‍ സംസാരിച്ചത് ഇയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെ അഷറഫ് വിദ്യാര്‍ത്ഥിനികളോട് ദേഷ്യപ്പെട്ടു. ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന മൂന്നാം ബ്ലോക്ക് സ്വദേശി ബാലമുരളിയും കൂട്ടുകാരും അഷറഫിനെ എതിർത്തു.
ഭക്ഷണം കഴിച്ചിറങ്ങിയ അഷറഫ് ഇയാളുടെ കടയില്‍ പോയി കത്തിയുമായെത്തി ബാലമുരളിയും സുഹ്യത്തുക്കളും ഹോട്ടലില്‍ നിന്ന് ഇറങ്ങിയ സമയത്ത് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ബാലമുരളിയെ സ്വകാര്യ ആസ്പത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷംഅടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ മാങ്കുളത്തിന് സമീപത്തുനിന്നുമാണ് പൊലീസ് പിടികൂടിയത്.